കുവൈത്ത് സിറ്റി: വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള പൊട്ടിപ്പുറപ്പെട്ടതിനു പിറകെ മുൻകരുതൽ നടപടികൾ ശക്തമാക്കി കുവൈത്ത്. അതിർത്തി പ്രവേശന കേന്ദ്രങ്ങളിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ ഒരു കേസും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആരോഗ്യ സ്ഥിതി സുസ്ഥിരമായി തുടരുന്നതായും വ്യക്തമാക്കി. ഈ സമയത്ത് ഉഗാണ്ട, ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉണർത്തി.
വിഷയത്തിൽ രാജ്യത്ത് ഏകോപനവും നിരീക്ഷണവും തുടരുകയാണ്. ഏതൊരു സംഭവവികാസങ്ങളെയും നേരിടാൻ പൊതുജനാരോഗ്യ, ദ്രുത പ്രതികരണ സംഘങ്ങൾ സജ്ജമാണ്. രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളിൽ പ്രതിരോധ വിലയിരുത്തലും അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്കനുസൃതമായ ശരീര ഊഷ്മാവ് കണ്ടെത്തൽ സംവിധാനങ്ങളും ഉൾപ്പെടെ നടപ്പാക്കിയിട്ടുണ്ട്. രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് ആരോഗ്യ പരിശോധനയും നിരീക്ഷണ നടപടിക്രമങ്ങളും സജീവമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. പൊതു ശുചിത്വം പാലിക്കുക, സംശയിക്കപ്പെടുന്ന കേസുകളുമായി സമ്പർക്കം ഒഴിവാക്കുക, ലക്ഷണങ്ങൾ കണ്ടാൽ വൈദ്യോപദേശം തേടുക എന്നീ പ്രതിരോധ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും ഡോ.അൽ സനദ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.