കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരനായ ഡെലിവറി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. അബുഫത്തീറ പ്രദേശത്തെ കുവൈത്ത് പൗരെൻറ വീട്ടിലാണ് സാധനം എത്തിക്കാൻ പോയ ബാഷ ശൈഖ് (41) എന്ന ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം ഒളിവിൽ പോയ, വീട്ടുടമയുടെ 27കാരനായ മകനാണ് അന്തലൂസിൽ പിടിയിലായത്. എക്സ് സെവൻ കമ്പനിയുടെ ഡെലിവറി ജീവനക്കാരനായ ഇദ്ദേഹം 150 ദീനാർ വിലയുള്ള ഇലക്ട്രിക് സ്കൂട്ടറാണ് ഒാർഡർ അനുസരിച്ച് വീട്ടിലെത്തിച്ചത്.
പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുമ്പുവടി കൊണ്ട് തലക്ക് അടിയേറ്റതാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചയുടൻ സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുത്തു.
അതിനിടെ കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭ്യമാക്കാൻ നിയമ പോരാട്ടം നടത്തുമെന്നും തൊഴിലാളിയുടെ കുടുംബത്തിന് സ്ഥിരമായ ഉപജീവനത്തിന് വരുമാനം എത്തിക്കുമെന്നും എക്സ് സെവൻ കമ്പനി ഉടമയായ കുവൈത്ത് പൗരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.