കുവൈത്ത് സിറ്റി: ബുധനാഴ്ച രാജ്യത്ത് അനുഭവപ്പെട്ടത് കനത്ത പൊടിപടലം. രാവിലെ മുതൽ അന്തരീക്ഷത്തിൽ ശക്തമായിരുന്ന പൊടി വൈകീട്ടുവരെ തുടർന്നു. ഇത് പലയിടത്തും തിരശ്ചീന ദൃശ്യപരത കുറച്ചു. ബുധനാഴ്ച പകൽ മേഘാവൃതമായ ആകാശവുമായിരുന്നു. വരും ദിവസങ്ങളിൽ തണുത്തതും വരണ്ടതുമായ വായു പിണ്ഡത്തോടൊപ്പം ഉയർന്ന മർദ സംവിധാനത്തിന്റെ വികാസവും രാജ്യത്തെ ബാധിക്കുമെന്ന് വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. അടുത്ത അഞ്ച് ദിവസം നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. തണുത്ത കാറ്റിനൊപ്പം താപനിലയിലും വലിയ കുറവുണ്ടാകും. ഈ കാലയളവിൽ പരമാവധി താപനില 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില രണ്ടു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രിയിൽ തണുപ്പ് വർധിക്കും. ചില പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ട്. റോഡുകളിൽ ദൃശ്യപരത കുറയുന്നതിനാൽ ഹൈവേകളിലെ ഡ്രൈവർമാർ ജാഗ്രത പാലിക്കണം പൊടിപടലങ്ങളും ഈർപ്പവും വർധിക്കുന്നതിനാൽ ആസ്ത്മയും അലർജിയും ഉള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. പുതിയ കാലാവസ്ഥാ സംഭവവികാസങ്ങൾ അറിയുന്നതിന് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ശ്രദ്ധിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.