കുവൈത്ത് സിറ്റി: 2020 ൽ ദേശീയ അസംബ്ലി പാസാക്കുകയും 2021ൽ നടപ്പാക്കുകയും ചെയ്ത 'വിവരങ്ങളിലേക്കുള്ള പ്രവേശന നിയമം' രാജ്യത്ത് ഭരണതലത്തിൽ സുതാര്യത വർധിപ്പിച്ചെന്ന് അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണ വിഭാഗം മേധാവി അബ്ദുൽ ഹമീദ് അൽ ഹമർ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തെ പിന്തുണക്കുന്നതിനും രാഷ്ട്രീയ-പൗരാവകാശങ്ങൾ ഉറപ്പിക്കുന്നതിനുമുള്ള കുവൈത്തിന്റെ ശ്രമങ്ങളിൽ നിന്നാണ് ഇത്തരം നിയമം അംഗീകരിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ നേടാനുള്ള അവകാശം വ്യക്തികൾക്ക് നൽകുന്നതിനാൽ അഴിമതിയെ ചെറുക്കുന്നതിനും സുതാര്യതയുടെ തത്ത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് നിയമത്തിലൂടെ പ്രതിഫലിക്കുന്നത്. നിയമത്തിന്റെ ആർട്ടിക്കിൾ (2) അനുശാസിക്കുന്നത് ഓരോ വ്യക്തിക്കും പൊതു സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ നേടാനുള്ള അവകാശമുണ്ടെന്നാണ്. പൗരന് തന്റെ അവകാശങ്ങളെ ബാധിക്കുന്ന ഭരണ തീരുമാനങ്ങൾ ആക്സസ് ചെയ്യാനും ബന്ധപ്പെട്ട ഏതെങ്കിലും രേഖയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പരിശോധിക്കാനും അവകാശമുണ്ട്. വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിന് നിയമം പൊതുസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും നിയമ വ്യവസ്ഥകൾ പ്രയോഗത്തിൽ വരുത്തുന്നതിനും അതിന്റെ അളവുകൾ പൂർണമായി മനസ്സിലാക്കുന്നതിനുമായി ജീവനക്കാർക്ക് അവബോധം നൽകാനായി അതോറിറ്റി കാമ്പയിൻ സംഘടിപ്പിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ സ്ഥാപനവും വിവരങ്ങളുടെ അഭ്യർഥനകൾ പരിഗണിക്കുന്നതിന് ഒന്നോ, അതിലധികമോ യോഗ്യതയുള്ള ജീവനക്കാരെ നിയോഗിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അഭ്യർഥിച്ച വിവരങ്ങൾ തിരയാനും ആക്സസ് ചെയ്യാനും മതിയായ അനുഭവവും അറിവുമുള്ള ഉദ്യോഗസ്ഥർ വേണം. അതിന് വേണ്ടിക്കൂടിയാണ് അഴിമതി വിരുദ്ധ അതോറിറ്റി ഉദ്യോഗസ്ഥർക്കായി കാമ്പയിൻ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.