കുവൈത്ത് സിറ്റി: സ്വകാര്യ പാർപ്പിട മേഖലയിൽ താമസിക്കുന്ന വിദേശി ബാച്ച്ലർമാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി. ആറു ഗവർണറേറ്റുകളിലെയും സ്വകാര്യ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ മുനിസിപ്പാലിറ്റി ഡയറക്ടർ അഹ്മ്മദ് അൽ മൻഫൂഹി സംഘത്തിന് നേരിട്ട് നിർദേശം നൽകി. കാപിറ്റൽ ഗവർണറേറ്റിലെ മുനിസിപ്പൽ എമർജൻസി ടീം മേധാവി സിയാദ് അൽ ഇനീസി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ പാർപ്പിടമേഖലയിൽ വിദേശികൾക്ക് താമസം അനുവദിക്കുന്നതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി ഡയറക്ടർ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള പ്രൈവറ്റ് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ മുനിസിപ്പാലിറ്റിയുടെ സംഘങ്ങൾ നിരീക്ഷണം നടത്തും. ഇതുസംബന്ധിച്ച് നേരത്തേ ലഭിച്ച പരാതികൾ വിലയിരുത്തിയശേഷമാണ് മുനിസിപ്പൽ സംഘം വിശദമായ പരിശോധനക്ക് ഒരുങ്ങുന്നത്. പരിശോധനാനടപടികൾ പൂർത്തിയാക്കി ഫലം വിലയിരുത്തിയശേഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയതായും സിയാദ് അൽ ഇനീസി കൂട്ടിച്ചേർത്തു. സ്വകാര്യ പാർപ്പിട മേഖലയിൽ നിയമം ലംഘിച്ച് നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പ്രതിദിനം പത്തു ദീനാർ പിഴ ഏർപ്പെടുത്തുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ എൻജി. അഹ്മദ് അൽ മൻഫൂഖി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.