ശമ്പളമില്ല; പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ എണ്ണായിരത്തോളം തൊഴിലാളികള്‍ സമരത്തില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കില്‍. കമ്പനിയുടെ രണ്ടു ക്യാമ്പുകളിലെ എണ്ണായിരത്തോളം  തൊഴിലാളികളാണ് മൂന്നു ദിവസമായി ജോലിക്ക് പോകാതെ സമരംചെയ്യുന്നത്.
 മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരും ഇവരില്‍ ഉള്‍പ്പെടും. രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവള നവീകരണമടക്കമുള്ള വന്‍കിട പദ്ധതികളുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയിലാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്. മൂന്നു മാസത്തെ ശമ്പളം ലഭിക്കാത്തവര്‍ മുതല്‍ ആറു മാസത്തിലധികമായി മുടങ്ങിയവര്‍ വരെയുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരില്‍ പലര്‍ക്കും മാസങ്ങളായി ശമ്പളം മുടങ്ങുകയോ വൈകുകയോ
 ചെയ്യുന്നുണ്ടെങ്കിലും അവരാരും സമരത്തിനിറങ്ങിയിട്ടില്ല. താഴെക്കിടയിലുള്ള തൊഴിലാളികളാണ് ഇപ്പോള്‍ ജോലിക്ക് പോകാതെ പ്രതിഷേധിക്കുന്നത്. ശമ്പളമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയായപ്പോഴാണ് നിവൃത്തിയില്ലാതെ പണിമുടക്കേണ്ടിവന്നതെന്ന് ഇവര്‍ പറഞ്ഞു. രണ്ടിടങ്ങളിലെ ക്യാമ്പിലുള്ള ആരും ഞായറാഴ്ച മുതല്‍ ജോലിക്ക് പോയിട്ടില്ല. ക്യാമ്പിലുള്ള എല്ലാവരും ജോലിക്ക് പോകാതെ പ്രതിഷേധിക്കണം എന്ന് കരുതുന്നവരല്ളെങ്കിലും നേതൃത്വം നല്‍കുന്നവര്‍ ക്യാമ്പുകളില്‍നിന്ന് പുറത്തേക്കോ അകത്തേക്കോ ആരെയും വിടുന്നില്ല. കമ്പനി അധികൃതരാവട്ടെ, പണിമുടക്കുന്നവരുമായി ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. പണിമുടക്കിന് നേതൃത്വം നല്‍കുന്നവര്‍ ചൊവ്വാഴ്ച തൊഴില്‍ മന്ത്രാലയം ഓഫിസിലത്തെി പരാതി നല്‍കിയിട്ടുണ്ട്.
തുടര്‍ന്ന് കുറച്ച് ശമ്പളം നല്‍കാമെന്ന് കമ്പനി അധികൃതര്‍ തൊഴില്‍ മന്ത്രാലയം പ്രതിനിധികളെ അറിയിച്ചെങ്കിലും കുടിശ്ശികയുള്ള ശമ്പളത്തിന്‍െറ കാര്യത്തില്‍ തീരുമാനമാവുന്നതുവരെ പണിമുടക്ക് തുടരാനാണ് നേതൃത്വം നല്‍കുന്നവരുടെ
നീക്കം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.