കുവൈത്ത് സിറ്റി: സൗദി അധികൃതരില്‍നിന്ന് അനുകൂല നിലപാട് ലഭിക്കാത്തിനെ തുടര്‍ന്ന് രാജ്യത്തെ ബിദൂനികളുടെ ഹജ്ജ് യാത്ര ഈവര്‍ഷവും തടസ്സപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. വഖഫ്- ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ഹജ്ജുകാര്യ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തില്‍നിന്ന് ഹജ്ജിന് പോകാന്‍ താല്‍പര്യം അറിയിച്ച് ബിദൂനികളില്‍നിന്ന് നിരവധി അപേക്ഷകളാണ് വകുപ്പിന് ഇതുവരെ ലഭിച്ചത്. എന്നാല്‍, സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് കുവൈത്തിലെ ബിദൂനി വിഭാഗത്തില്‍നിന്ന് ആരെയും ഹജ്ജിന് അയക്കരുതെന്ന നിര്‍ദേശമാണ് ഒൗഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കഴിഞ്ഞവര്‍ഷം മുതല്‍ ലഭിച്ച നിര്‍ദേശം.
മേഖലയിലെ പുതിയ സുരക്ഷാ സാഹചര്യത്തില്‍ ഹജ്ജിനായി എത്തുന്ന ബിദൂനികള്‍ അനുഷ്ഠാന കര്‍മങ്ങള്‍ക്ക് ശേഷം മടങ്ങാതെ സൗദിയില്‍ തന്നെ തുടരാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സൗദി നിലപാട് ശക്തമാക്കിയത്. ഹജ്ജിനെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി കുവൈത്തില്‍നിന്ന് കുറ്റവാളികളും നിയമലംഘകരും വരാനുള്ള സാധ്യയാണ് അധികൃതര്‍ കാണുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി സ്വീകരിച്ച നിലപാട് കാരണം പാസ്പോര്‍ട്ട് ഉള്‍പ്പെടെ മതിയായ രേഖകളുള്ള ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന അഭിപ്രായമാണ് കുവൈത്തിനുള്ളത്. അതോടൊപ്പം, ബിദൂനികള്‍ക്കും വിദേശികള്‍ക്കും ഹജ്ജിനുവേണ്ടി പ്രത്യേക വിസ ഇഷ്യുചെയ്യുന്നതിനുള്ള തടസ്സങ്ങളും ഇക്കാര്യത്തില്‍ കാലതാമസകം ഉണ്ടാക്കുന്നുണ്ട്. ഈ ആഴ്ചയയോടെ സാധാരണ ഹജ്ജിന് പോകുന്ന ബിദൂനികളുടെയും വിദേശികളുടെയും മറ്റു നടപടികള്‍ പൂര്‍ത്തിയാകേണ്ടതാണ്.
എന്നാല്‍, ഇതുവരെ സൗദിയുടെ ഭാഗത്തുനിന്ന് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷവും ബിദൂനികള്‍ക്ക് ഹജ്ജിന് പോകാന്‍ സാധിക്കില്ളെന്നാണ് വിലയിരുത്തല്‍.
അതിനിടെ, രാജ്യത്തെ ബിദൂനി വിഭാഗത്തില്‍നിന്ന് ഹജ്ജ് ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് വഖഫ്- ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഹജ്ജ്കാര്യ അണ്ടര്‍ സെക്രട്ടറിയും കുവൈത്ത് ഹജ്ജ് സെല്‍ മേധാവിയുമായ ഖലീഫ അല്‍ ഉസൈന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.