സന്ദര്‍ശക വിസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം 

കുവൈത്ത് സിറ്റി: തൊഴില്‍, ഗാര്‍ഹിക വിസയിലത്തെുന്നവരെപ്പോലെ രാജ്യത്തേക്ക് സന്ദര്‍ശനത്തിനായി വരുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നീക്കം സജീവമായി. ഇതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അസ്സഹ്ലാവി വ്യക്തമാക്കി.
 ഇതുസംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്‍റ് ആരോഗ്യ, സാമൂഹിക, തൊഴില്‍ കാര്യസമിതിയുടെ പരിഗണനയിലാണെന്നും ഉടന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.പി ഖലീല്‍ അസ്സാലിഹാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞവര്‍ഷം പാര്‍ലമെന്‍റിന്‍െറ മുന്നില്‍വെച്ചത്. മെഡിക്കല്‍ ടൂറിസം വ്യാപകമായതോടെ സന്ദര്‍ശക വിസയിലത്തെുന്നവര്‍ കുവൈത്തിലെ ആരോഗ്യ സേവനങ്ങള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.
 സൗജന്യ ചികിത്സക്ക് വിദേശികള്‍ ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നുവെന്നായിരുന്നു ആക്ഷേപം. വാണിജ്യ, കുടുംബ, വിനോദസഞ്ചാര വിസ ഉള്‍പ്പെടെ ഏതുതരത്തിലുള്ള സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. എന്നാല്‍, ഇന്‍ഷുറന്‍സ് തുക എത്രയായിരിക്കണമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല.  സന്ദര്‍ശന കാലത്ത് വിദേശികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് പകരമായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് ഈരംഗത്ത് നിയന്ത്രണം വരുത്താനും അതുവഴി നടപടികള്‍ സുതാര്യമാക്കാനും ഉപകരിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. സന്ദര്‍ശക വിസയിലത്തെുന്നവരില്‍നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് ഈടാക്കുന്നതിന് രണ്ട് മാര്‍ഗങ്ങളാണ് ആരോഗ്യ മന്ത്രാലയത്തിന്‍െറ പരിഗണനയിലുള്ളത്. ഇന്‍ഷുറന്‍സ് തുക വിമാന ടിക്കറ്റ് തുകയുമായി ബന്ധിപ്പിക്കുകയാണ് ഒന്ന്. സന്ദര്‍ശകവിസയില്‍ വരുന്നവര്‍ വിമാനടിക്കറ്റ് എടുക്കുമ്പോള്‍തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക കൂടി ഇതുവഴി ഈടാക്കാം. കുവൈത്തിലേക്ക് എത്താനുള്ള പ്രവേശ കവാടങ്ങളില്‍ (വിമാനത്താവളം, തുറമുഖം, കര അതിര്‍ത്തികള്‍) ആരോഗ്യ ഇന്‍ഷുറന്‍സ് തുക അടക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഒരുക്കുകയാണ് രണ്ടാമത്തെ വഴി. 
രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം സ്വകാര്യവത്കരിക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.  സ്വകാര്യവത്കരണം നടപ്പാവുന്നതോടെ വിദേശികള്‍ അടക്കേണ്ട വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം നിലവിലുള്ള 50 ദീനാറില്‍നിന്ന് ചുരുങ്ങിയത് 150 ദീനാറെങ്കിലുമായി ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെയാണ് സന്ദര്‍ശക വിസയിലത്തെുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. പൊതുചെലവുകള്‍ കുറക്കുന്നതിന്‍െറ ഭാഗമായി വിവിധ മേഖലകളിലെ സബ്സിഡി വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍െറ കൂടി ഭാഗമാണ് ഇത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.