? എനിക്ക് കമ്പനിയിൽ നിന്ന് 2024 ആഗസ്റ്റ് മുതൽ 2024 ഡിസംബർ വരെയുള്ള സാലറിയും മൂന്ന് വർഷത്തെ സെറ്റിൽമെന്‍റ് തുകയും ലഭിക്കാനുണ്ട്. 2024 മാർച്ച് മുതലുള്ള ഇൻഡെംമ്നിറ്റിക്കായി ഞാൻ എസ്.ഐ.ഒയിൽ ബന്ധപ്പെട്ടപ്പോൾ തൊഴിലുടമ പണം അടച്ചില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന്, ഞാൻ ലേബർ കോടതി, നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ലേബർ കേസ് അഡ്മിനിസ്ട്രേഷൻ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും തക്കതായ മറുപടി ലഭിച്ചില്ല. എന്‍റെ ബാക്കിയുള്ള സാലറിയും സെറ്റിൽമെന്‍റ് തുകയും ലഭിക്കാൻ എന്താണ് ഇനി മാർഗം ?
മറുപടി: താങ്കളുടെ സാലറിയും സെറ്റിൽമെന്‍റ് തുകയും ലഭിക്കാൻ താങ്കൾ കോടതിയിൽ പരാതി നൽകണം. വെറുതെ ബന്ധപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല. എൽ.എം.ആർ.എ ലേബർ കേസ് അഡ്മിനിസ്ട്രേഷൻ ഓഫീസിലും, തൊഴിൽ കോടതിയിലും പരാതി നൽകാൻ സാധിക്കും. അവിടെ പോകുമ്പോൾ എല്ലാ രേഖകളും കൊണ്ടു പോകണം. അതായത് തൊഴിൽ കരാറിന് പുറമേ ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്ന് തെളിയിക്കുന്ന നോട്ടീസ്, സി.പി.ആർ, പാസ്പോർട്ട്, റെസിഡെൻസ് പെർമിറ്റ്, തൊഴിലുടമയും സി.ആർ കോപ്പിയും വേണം.
മറ്റൊരു കാര്യമെന്തെന്നാൽ. താങ്കൾ ജോലിയിൽ നിന്ന് പിരഞ്ഞ് പോയതിന് ശേഷം ഒരു വർഷം കഴിഞ്ഞെങ്കിൽ പരാതി നൽകാൻ സാധിക്കില്ല. തൊഴിൽ നിയമപ്രകാരം തൊഴിൽ കരാർ പ്രകാരമോ, തൊഴിൽ നിയമപ്രകാരമോ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ തൊഴിലിൽ നിന്ന് പിരിഞ്ഞതിന് ശേഷം ഒരു വർഷത്തിനകം കോടതിയിൽ പരാതി നൽകിയിരിക്കണം.
? "ബഹ്‌റൈനിൽ 8 വർഷം ജോലി ചെയ്ത ശേഷം 2016-ൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ, കമ്പനി നിയമവിരുദ്ധമായി എന്റെ വിസ റദ്ദാക്കി. സെറ്റിൽമെന്റ് തുക ഇതുവരെ ലഭിച്ചിട്ടില്ല. ഉടമ (ബ്രിട്ടീഷ് പൗരൻ) നിലവിൽ ലണ്ടനിലാണെങ്കിലും ബഹ്‌റൈനിൽ അദ്ദേഹത്തിന് വസ്തുവകകളുണ്ട്. 56 വയസ്സായ എനിക്ക് നേരിട്ട് ബഹ്‌റൈനിലെത്തി കേസ് നടത്താൻ സാധിക്കില്ല. നാട്ടിലിരുന്ന് പവർ ഓഫ് അറ്റോർണി വഴി ആനുകൂല്യങ്ങൾ നേടിയെടുക്കാൻ എന്തെങ്കിലും നിയമപരമായ വഴികളുണ്ടോ? സ്പോൺസർ വഴി ഇതിന് പരിഹാരമുണ്ടാക്കാൻ സാധിക്കുമോ?"
മറുപടി: ഒരു ബഹ്റൈൻ അഭിഭാഷകൻ മുഖേന താങ്കൾക്ക് ഇവിടെ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കുവാൻ തൊഴിൽ കോടതിയിൽ പരാതി നൽകി കേസ് നടത്തുവാൻ സാധിക്കും. അതിന് ബഹ്റൈൻ അഭിഭാഷകന് പവർ ഓഫ് അറ്റേർണി നൽകണം. അതുപോലെ കേസിന് ആവശ്യമായ രേഖകൾ എല്ലാം നൽകണം. ഒരു കാര്യം, തൊഴിലിൽ നിന്ന് പിരിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞെങ്കിൽ കേസ് നൽകാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.