എം.പി. ഖാലിദ് ബു അനക്
മനാമ: വിദേശ തൊഴിലാളികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും താമസിക്കുന്നതിനും സ്പോൺസർ ചെയ്യുന്നതിനുമുള്ള കുറഞ്ഞ പ്രതിമാസ വരുമാനം 1000 ദീനാറായി ഉയർത്താനുള്ള അടിയന്തര നിർദേശം പാർലമെന്റ് ഐകകണ്ഠ്യേന അംഗീകരിച്ചു. നിലവിലെ നിയമപ്രകാരം, ഭാര്യയെയും 24 വയസ്സിന് താഴെയുള്ള കുട്ടികളെയും സ്പോൺസർ ചെയ്യാൻ 400 ദീനാറാണ് കുറഞ്ഞ വേതനം. പാർലമെന്റ് അംഗീകാരത്തിനു ശേഷം തുടർ നടപടിക്കായി കാബിനറ്റിന് കൈമാറി. സ്പോൺസർ ചെയ്യുന്ന ഓരോ വ്യക്തിക്കും ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവ് എം.പി. ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് നിർദേശം സമർപ്പിച്ചത്.
കുറഞ്ഞ വരുമാനമുള്ള വിദേശ തൊഴിലാളികൾക്ക് താമസച്ചെലവ്, സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്കുള്ള ചെലവുകൾ വഹിക്കാൻ കഴിയുന്നില്ലെങ്കിൽ ആശ്രിതരെ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എം.പി ബു അനക് പറഞ്ഞു. സർക്കാർ സബ്സിഡിയോടെയുള്ള സേവനങ്ങളെ ആശ്രയിക്കാതെ, സ്വന്തം ചെലവിൽ കുടുംബത്തെ സ്പോൺസർ ചെയ്യാൻ സാമ്പത്തിക ശേഷിയുള്ളവർ മാത്രമേ അത് ചെയ്യേണ്ടതുള്ളൂ. ഇതൊരു ഒഴിവാക്കൽ നയമല്ല, മറിച്ച് സുസ്ഥിര സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പാക്കാനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന്റെ ജനസംഖ്യാപരമായ സ്ഥിരത, സാമ്പത്തിക സുസ്ഥിരത, സന്തുലിതാവസ്ഥ എന്നിവക്ക് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.