മുഹറഖിനെ മനാമയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ പാലം ചിത്രകാരന്‍റെ ഭാവനയിൽ
മനാമ: മുഹറഖ് ഗവർണറേറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനായി ദശലക്ഷക്കണക്കിന് ദിനാർ ചെലവിൽ നടപ്പിലാക്കുന്ന വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജ് പുറത്തുവിട്ടു. റോഡുകൾ, പാലങ്ങൾ, വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ, മലിനജല ശുദ്ധീകരണ ശൃംഖലകൾ എന്നിവയുൾപ്പെടെ മുഹറഖിനെ ഒരു മികച്ചയിടമാക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളാണ് മന്ത്രാലയം വിഭാവനം ചെയ്തിരിക്കുന്നത്. എം.പി ഖാലിദ് ബു അനഖിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
2006 മുതൽ 2023 വരെയുള്ള കാലയളവിൽ 60 ദശലക്ഷത്തിലധികം ദിനാർ ചെലവിൽ 27 റോഡ് പദ്ധതികൾ മുഹറഖിൽ പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. നിലവിൽ മൂന്ന് പ്രധാന പദ്ധതികൾ പുരോഗമിക്കുകയാണ്. മുഹറഖിന്റെ സാംസ്കാരിക തനിമ നിലനിർത്തിക്കൊണ്ട് ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്കുള്ള റോഡുകൾ വികസിപ്പിക്കുന്ന ശൈഖ് അബ്ദുള്ള അവന്യൂ, ശൈഖ് ഈസ അവന്യൂ പദ്ധതികൾ ഇതിൽ പ്രധാനമാണ്. ഈ പദ്ധതിയുടെ 90 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ചരിത്രപ്രസിദ്ധമായ വ്യാപാര കേന്ദ്രമായ ശൈഖ് ഹമദ് അവന്യൂ വികസിപ്പിക്കുന്നതിലൂടെ വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും പദ്ധതിയുണ്ട്.
പുതിയ പാലം
മുഹറഖിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകാൻ പോകുന്ന നാലാമത്തെ മുഹറഖ് പാലം നിലവിൽ ടെണ്ടർ ഘട്ടത്തിലാണ്. മുഹറഖിനെ വടക്ക് ഭാഗത്ത് നിന്ന് മനാമയുമായി ബന്ധിപ്പിക്കുന്ന ഈ പാലം അഞ്ച് വരി പാതകളോട് കൂടിയതാണ്. അൽ സായ, ബുസൈതീൻ, അൽ ദൈർ, സമഹീജ് എന്നീ പ്രദേശങ്ങളെ ഇത് ബന്ധിപ്പിക്കും. കടൽനിരപ്പിൽ നിന്ന് 11 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന ഈ തൂക്കുപാലം ബഹ്‌റൈനിലെ തന്നെ മികച്ച ഒരു വാസ്തുവിദ്യാ വിസ്മയമായിരിക്കും.
വിമാനത്താവളവും അനുബന്ധ സൗകര്യങ്ങളും
ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനലിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി റൗണ്ട് എബൗട്ടുകൾ മാറ്റി സിഗ്നലുകൾ സ്ഥാപിക്കുകയും പുതിയ ഓവർപാസുകൾ നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഈസ്റ്റ് ഹിദ്ദ് ഹൗസിംഗ് ടൗണിലേക്കുള്ള റോഡുകൾ വികസിപ്പിക്കുകയും വാഹനത്തിരക്ക് കുറയ്ക്കുന്നതിനായി പുതിയ പാതകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.