മനാമ: ജി.സി.സി രാജ്യങ്ങളിലെ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് പണം നൽകൽ എന്നിവ തടയുന്നതിനുള്ള സാങ്കേതിക സമിതിയുടെ 32-ാമത് യോഗം വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നു. ജി.സി.സിയുടെ 46-ാമത് സെഷന്റെ അധ്യക്ഷ പദം ബഹ്‌റൈൻ വഹിക്കുന്നതിന്റെ ഭാഗമായി, നാഷണൽ ഫിനാൻഷ്യൽ ഇന്റലിജൻസ് സെന്റർ ചീഫ് എക്സിക്യൂട്ടീവും കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സമിതിയുടെ അധ്യക്ഷയുമായ ശൈഖ മയ് ബിൻത് മുഹമ്മദ് അൽ ഖലീഫയാണ് യോഗത്തിന് നേതൃത്വം നൽകിയത്.
ജി.സി.സി രാജ്യങ്ങളിലുടനീളം കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് പണം നൽകൽ എന്നിവ തടയുന്നതിനുള്ള ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തു. വിവിധ സാങ്കേതിക സമിതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അനുബന്ധ സംയുക്ത സംരംഭങ്ങളെക്കുറിച്ച് യോഗം അവലോകനം നടത്തുകയും ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങളെയും ഭീകരവാദത്തിനായുള്ള ധനസഹായത്തെയും ഫലപ്രദമായി നേരിടാൻ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. കൂടാതെ, അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി മികച്ച രീതികളും അനുഭവങ്ങളും പരസ്പരം കൈമാറുന്നതിലൂടെ ജിസിസിയുടെ സംയുക്ത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
മേഖലാ സുരക്ഷ ഉറപ്പാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള ജിസിസിയുടെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ യോഗം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.