എസ്.എൻ.സി.എസ് സംഘടിപ്പിച്ച ഇന്ത്യ ക്വിസ് മത്സരത്തിൽനിന്ന്
മനാമ: ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 76ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം -ഇൻക്രെഡിബ്ൾ ഇന്ത്യ എന്ന ശീർഷകത്തിൽ നടന്ന ക്വിസ് മത്സരം നടത്തി. മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മത്സരം. ബഹ്റൈനിലെ പ്രമുഖ 18 ടീം അംഗങ്ങൾ മാറ്റുരച്ച പ്രാഥമിക റൗണ്ട് ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്നു.
പ്രാഥമിക റൗണ്ടിൽനിന്ന് തെരഞ്ഞെടുത്ത അഞ്ചു ടീമുകൾ പങ്കെടുത്ത മത്സരത്തെ നിയന്ത്രിച്ചത് പ്രമുഖ ഇന്റർനാഷനൽ ക്വിസ് മാസ്റ്ററായ ബോണി ജോസഫും അധ്യാപന മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വം സുരേഷ് പി.പിയുമാണ്. കുട്ടികളും മുതിർന്നവരും പങ്കാളികളായ അത്യധികം ആവേശവും ഒപ്പം വിജ്ഞാനവും കാണികൾക്ക് പകർന്ന ഈ മത്സരത്തിന് മുഖ്യ അവതാരക ആതിര ഗോപകുമാർ ആയിരുന്നു. സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി 1757 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ വിഭിന്നങ്ങളായ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴു വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ജോസി തോമസും മരിയം ജോർജും ചേർന്ന് നയിച്ച പാലാ ടീം വിജയികളായി. ജിജോ ജോർജും അഭിമന്യു മനുവും നയിച്ച പ്രതിഭ ബി ടീം രണ്ടാം സ്ഥാനവും ഷാജി കെ.സിയും ശ്രീദേവ് മാണിക്കോത്തും നയിച്ച പ്രതിഭ എ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിശ്വനാഥന്റെ മേൽനോട്ടത്തിൽ എസ്.എൻ.സി.എസിന്റെ പ്രമുഖ ഉപ വിഭാഗങ്ങളായ മലയാളം പാഠശാല, സ്പീക്കർസ് ഫോറം, സാഹിത്യ വേദി എന്നീ ഉപവിഭാഗങ്ങളിലെ അംഗങ്ങൾ ചേർന്ന് മീഡിയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. എസ്.എൻ.സി.എസ് ചെയർമാൻ ഡി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി എം.എസ്. ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്ന മത്സരത്തിന് പ്രോഗ്രാം കൺവീനർ യു. ജയചന്ദ്രൻ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ നാലാം സ്ഥാനം ലഭിച്ച ശ്രീജ ബോബിയും പ്രണവ് ബോബിയും നയിച്ച കോട്ടയം ടീം, അഞ്ചാം സ്ഥാനം ലഭിച്ച സജിത സതീഷ്, അനുവിന്ദ് സതീഷ് എന്നിവർ നയിച്ച വിക്ടറി ടീം, ഒപ്പം പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത 18 ടീം എന്നിവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കാണികൾക്കായി നേരിട്ട് നടത്തിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയവർക്കും ആകർഷണീയമായ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.