എംബസിയിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുന്ന അംബാസഡർ വിനോദ് കെ. ജേക്കബ്
മനാമ: മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, പോഷകാഹാരം, സാമ്പത്തിക ആരോഗ്യ പരിരക്ഷ എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച സുപ്രധാന പുരോഗതികൾ ആറാമത് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2023-24 കാലയളവിൽ 715 ജില്ലകളിലായി 6.79 ലക്ഷം കുടുംബങ്ങളെയും 7 ലക്ഷത്തിലധികം സ്ത്രീകളെയും ഉൾപ്പെടുത്തി നടത്തിയ സർവേയുടെ റിപ്പോർട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് പുറത്തുവന്നത്. യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ്, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവ കൈവരിക്കുന്നതിൽ ഇന്ത്യ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സർക്കാർ ധനസഹായത്തോടെയുള്ള ‘ആയുഷ്മാൻ ഭാരത്–പ്രധാനമന്ത്രി ജനാരോഗ്യ യോജന’ പദ്ധതിയുടെ പ്രവർത്തനങ്ങളെയും സർവേ വിശദമായി വിലയിരുത്തുന്നു. സാധാരണക്കാർക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുന്നതിലും ചികിത്സാച്ചെലവുകളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിലും ഈ പദ്ധതി നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ രാജ്യവ്യാപകമായ വൈദ്യുതീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, സ്ത്രീ ശാക്തീകരണത്തിലെ മുന്നേറ്റം എന്നിവയാണ്. കൂടാതെ ജനസംഖ്യാ മാറ്റത്തിൽ സ്ഥിരതയും, മാതൃ-ശിശു ആരോഗ്യ സൂചികകളിൽ ചരിത്രനേട്ടവും കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു. ഡിജിറ്റൽ അന്തരത്തിൽ വലിയ കുറവുണ്ടായതായും ലിംഗാധിഷ്ഠിത അതിക്രമങ്ങളുമായി ബന്ധപ്പെട്ട സൂചികകളിൽ പുരോഗതി രേഖപ്പെടുത്തിയതായും സർവേ വ്യക്തമാക്കുന്നു.
അതേസമയം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന ഭീഷണി സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി രോഗനിർണയ പരിശോധനകളും തുടർചികിത്സാ സേവനങ്ങളും സർക്കാർ മെച്ചപ്പെടുത്തിക്കഴിഞ്ഞു.
മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക, പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക, ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും മുൻഗണന നൽകുക എന്നിവയായിരിക്കും അടുത്ത ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.