ജൂലൈ 1, മുതൽ ആഗോളതലത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് ഫീസിൽ ഏകദേശം 75 ശതമാനത്തോളം വർദ്ധനവ് വരുത്താൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നു. ജൂൺ 20-ന് പുറത്തിറക്കിയ വിജ്ഞാപനത്തെ തുടർന്നാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. 2012-ന് ശേഷം 14 വർഷത്തെ ഇടവേള കഴിഞ്ഞാണ് പാസ്‌പോർട്ട് നിരക്കുകളിൽ ഇത്രയും വലിയൊരു വർദ്ധനവ് ഉണ്ടാകുന്നത്.
ഇന്ത്യയിൽ ഇപ്പോൾ നോർമൽ പാസ്‌പോർട്ട് പുതുക്കാൻ ഏകദേശം 1500 രൂപയാണ്. അതിപ്പോൾ പുതുക്കിയ നിരക്ക് പ്രകാരം ഏകദേശം 2500 രൂപയാണ് വരിക. ബഹ്‌റൈനിലെ കണക്കുകൾ പ്രകാരം നോർമൽ പാസ്‌പോർട്ടിന് നിലവിൽ 27.800 ദിനാർ ഉള്ളത് വർദ്ധനവിന് ശേഷം ഏകദേശം 46 ദിനാർ ആകും. ജംബോ പാസ്‌പോർട്ട് കുട്ടികളുടേത് 36.700 ദിനാറിൽ നിന്ന് 65 ദിനാറായും, ലോസ്റ്റ് അല്ലെങ്കിൽ ഡാമേജ്ഡ് പാസ്‌പോർട്ട് 57.400 ദിനാറിൽ നിന്ന് 96 ദിനാറായും വർദ്ധിക്കും. അതുപോലെ, ജംബോ പാസ്‌പോർട്ട് 63.700 ദിനാറിൽ നിന്ന് 111 ദിനാറായും, തത്കാൽ പാസ്‌പോർട്ട് 90 ദിനാറിൽ നിന്ന് 158 ദിനാറായും, എമർജൻസി സർട്ടിഫിക്കറ്റ് 6.200 ദിനാറിൽ നിന്ന് 11 ദിനാറായും വർദ്ധിക്കുന്നതാണ്.
പാസ്‌പോർട്ട് പുതുക്കലിനും പുതിയത് ഇഷ്യൂ ചെയ്യുന്നതിനും മാത്രമാണ് ഈ വർദ്ധനവ് ബാധകം. അറ്റസ്റ്റേഷൻ, പി.സി.സി, ബർത്ത് രജിസ്‌ട്രേഷൻ, പോലീസ് ക്ലിയറൻസ് തുടങ്ങിയ സേവനങ്ങൾക്ക് ഈ വർദ്ധനവ് ബാധകമല്ല. അത്യാവശ്യമായി പാസ്‌പോർട്ട് പുതുക്കേണ്ടവർ ജൂൺ 30-നകം അപേക്ഷിച്ചാൽ പഴയ നിരക്കിൽ തന്നെ ലഭിക്കും. സാധാരണക്കാരുടെ നട്ടല്ല് ഒടിക്കുന്ന തീരുമാനമാണിതെന്ന് ഇതിനെ വിശേഷിപ്പിക്കാം. പാസ്‌പോർട്ട് പുതുക്കാൻ പോകുന്നവർ വർദ്ധിച്ച തുക കൈയിൽ കരുതേണ്ടതുണ്ട്, പണം അടക്കാൻ പറ്റിയില്ലെങ്കിൽ അപ്പോയിന്റ്മെന്റുകൾ വീണ്ടും എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.