എസ്.ഐ.ആർ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ബഹ്റൈൻ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് നിവേദനം നൽകുന്നു
മനാമ: എസ്.ഐ.ആർ വിഷയത്തിൽ പ്രവാസി വോട്ടർമാർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വെൽഫെയർ, ബഹ്റൈൻ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് നിവേദനം നൽകി. പ്രവാസികളുടെ വോട്ടവകാശം സാങ്കേതിക നടപടിക്രമങ്ങളിലെ വീഴ്ചകളിലൂടെ നഷ്ടപ്പെടാതിരിക്കാൻ പാർലമെൻറിലെ അടിയന്തര ഇടപെടലാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.
ചുരുങ്ങിയ കാലയളവ് മാത്രം നൽകിയ എസ്.ഐ.ആർ പ്രക്രിയയിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും മറ്റു രാജ്യങ്ങളിലുളള എൻ.ആർ.ഐ വോട്ടർമാർക്കും പേരുകൾ വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി. ഇതിലൂടെ വർഷങ്ങളായി ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുത്തുവരുന്ന നിരവധി പ്രവാസികൾക്കും വോട്ടവകാശം നഷ്ടപ്പെടുമെന്ന ഭയമാണ് ഉയർന്നിരിക്കുന്നത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യവും പ്രവാസി സൗഹൃദപരവുമായ രീതിയിൽ ഒരുക്കണമെന്ന പ്രധാന ആവശ്യവും നിവേദനത്തിൽ ഉയർത്തി. ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും സംസ്ഥാന പ്രവാസി വകുപ്പും ഈ പ്രക്രിയയിൽ ഔദ്യോഗികമായി പങ്കാളികളാവുന്ന രീതിയിലുള്ള മാർഗരേഖകളും രൂപീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശ സംരക്ഷണം നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല, അവരുടെ സാമ്പത്തിക-സാമൂഹിക സംഭാവനകൾക്ക് രാഷ്ട്രം നൽകുന്ന കൃതജ്ഞതയുടെയും ബഹുമാനത്തിന്റെയും ഭാഗമാകണമെന്നും നിവേദനത്തിൽ സൂചിപ്പിച്ചു.
എസ്.ഐ.ആർ നടപടിക്രമങ്ങൾ സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചത് വളരെ വൈകി മാത്രമാണെന്ന കാര്യം സംഘം എം.പിയുടെ ശ്രദ്ധയിൽ പെടുത്തി. പുതിയ പാസ്പോർട്ടുകളിലെ സങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതും വിദേശങ്ങളിൽ ജനിച്ച ഇന്ത്യക്കാരുടെ പേരുകൾ ഉൾക്കൊള്ളിക്കാൻ ഉള്ള നടപടിക്രമങ്ങൾ സ്വീകരിച്ചതും കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ്. അവസാനത്തെ രണ്ട് ദിവസം സൈറ്റ് പൂർണമായി പ്രവർത്തനക്ഷമം അല്ലാതിരുന്നതിനാൽ ധാരാളം പ്രവാസികൾക്ക് പേര് ചേർക്കുന്നതിന് തടസ്സമായ കാര്യം സംഘം അദ്ദേഹത്തോട് ബോധിപ്പിച്ചു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പാർലമെൻറിനകത്തും പുറത്തും ശക്തമായ ഇടപെടലുകൾ തുടരുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രവാസി വെൽഫെയർ സംഘത്തിന് ഉറപ്പ് നൽകി. പ്രവാസി വെൽഫെയർ ആക്ടിങ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ, പ്രവാസി വെൽഫെയർ എസ്.ഐ.ആർ ഹെൽപ് ഡെസ്ക് കോഓഡിനേറ്റർ അജ്മൽ ഹുസൈൻ, അനസ് കാഞ്ഞിരപ്പള്ളി, ബദറുദ്ദീൻ പൂവാർ എന്നിവർ പ്രേമചന്ദ്രൻ എം.പിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.