കിരീടാവകാശി ജി.സി.സി പ്രതിനിധികളുമായി കൂടിക്കാഴ്ചക്കിടെ 

ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തണം

മനാമ: ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യം എടുത്തുപറഞ്ഞ് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ജി.സി.സി മന്ത്രിതല കൗൺസിൽ യോഗത്തിലും മൂന്നാമത് ജി.സി.സി-കാനഡ സംയുക്ത മന്ത്രിതല തന്ത്രപരമായ സംവാദത്തിലും പങ്കെടുത്ത പ്രതിനിധി സംഘങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

ജി.സി.സിയുടെ തുടർച്ചയായ പുരോഗതിക്ക് ഇത്തരം പങ്കാളിത്തം നിർണ്ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനം, സുരക്ഷ, അഭിവൃദ്ധി എന്നിവ ഏകീകരിക്കുന്നതിനും വിവിധ മേഖലകളിൽ സംയുക്ത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ബഹ്‌റൈൻ നൽകുന്ന പിന്തുണ അദ്ദേഹം ആവർത്തിച്ചു.

ജി.സി.സി രാജ്യങ്ങൾക്കെതിരെ ഇറാൻ തുടരുന്ന ശത്രുതാപരമായ നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു. സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും സാധാരണക്കാരെയും സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും ഉയർത്തിപ്പിടിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ബഹ്‌റൈൻ പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജി.സി.സി രാജ്യങ്ങളും കാനഡയും തമ്മിലുള്ള ദീർഘകാല ബന്ധത്തെ സ്വാഗതം ചെയ്ത കിരീടാവകാഷി, വിവിധ മേഖലകളിൽ ഈ ബന്ധം വളർന്നുവരുന്നതിനെ അഭിനന്ദിച്ചു. പങ്കിട്ട താൽപ്പര്യങ്ങൾ, സുസ്ഥിര വളർച്ച, അഭിവൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ അവസരങ്ങൾ സൃഷ്ടിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ജി.സി.സി ഏകോപനം ശക്തമാക്കാനും വിപുലമായ ലക്ഷ്യങ്ങൾ കൈവരിക്കാനും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ശൈഖ് ഇസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Partnerships between GCC countries must be strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.