കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിച്ച കൗൺസിൽ മീറ്റിൽ സി.പി. സൈതലവി സംസാരിക്കുന്നു
മനാമ: മഹാന്മാരായ ദാർശനികരാണ് മുസ്ലിം ലീഗിന് വിത്തു പാകിയതെന്നും അതുകൊണ്ടുതന്നെ ദർശനങ്ങളുടെ പിൻബലമുള്ള പ്രസ്ഥാനമാണിതെന്നും മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും ചന്ദ്രിക മുൻ ചീഫ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ സി.പി സൈതലവി പറഞ്ഞു.കെ.എം.സി.സി ബഹ്റൈൻ രജിസ്റ്റർ ചെയ്ത കൗൺസിലർമാരെ ഉൾപ്പെടുത്തി നടത്തിയ കൗൺസിൽ മീറ്റിൽ സാമൂഹിക നീതിയുടെ സംഘബോധം എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ മീറ്റ് ഉദ്ഘാടനം ചെയ്തു. രണ്ടര മണിക്കൂർ നീണ്ടുനിന്ന സി.പിയുടെ പ്രസംഗത്തിൽ മുസ്ലിം ലീഗിന്റെ തുടക്കം മുതൽ ഇതുവരെയുള്ള നാൾവഴികൾ വരച്ചുകാട്ടി. ഹബീബ് റഹ്മാൻ സി.പി സൈതലവിയെ മെമന്റോ നൽകി സ്വീകരിച്ചു.
കുട്ടൂസ മുണ്ടേരി ഷാൾ അണിയിച്ചു. എല്ലാ സാംസ്കാരിക അധിനിവേഷങ്ങളെയും അപരവത്കരണങ്ങളെയും മൂല്യാധിഷ്ഠിത രാഷ്ട്രീയംകൊണ്ട് നേരിടണമെന്ന് സി.പി പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ സംശയ മുനയിൽ നിർത്തി അപരവത്കരിക്കുന്ന ഈ കാലത്ത് ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി എപ്പോഴും എവിടെയും വീറോടെ വാദിക്കുന്ന പ്രസ്ഥാനമായ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനെ കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.
കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അസ്ലം വടകര, എ.പി ഫൈസൽ, ഷാഫി പറക്കട്ട, സലീം തളങ്കര, എൻ.കെ അബ്ദുൽ അസീസ്, അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കാട്ടിൽ പീടിക, എസ്.കെ നാസർ എന്നിവർ നേതൃത്വം നൽകി. നബീൽ പാലത്ത്, ഹിഷാം അരീക്കോട്, റസീം ഹാറൂൺ തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിലുള്ള മോട്ടിവേഷൻ ക്ലാസ് മീറ്റിന്റെ പ്രത്യേകതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.