മനാമ: ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഗൾഫ് എയർ വിമാനം നിർത്താനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഗൾഫ് എയർ അധികൃതർക്ക് വടകര എം.പി ഷാഫി പറമ്പിൽ കത്തയച്ചു.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ ഫസലുൾ ഹഖും ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങലുമാണ് പ്രവാസികളുടെ ദുരിതം വിശദമാക്കി എം.പിക്ക് പരാതി നൽകിയത്.
പരാതി കിട്ടിയയുടൻ ഷാഫി പറമ്പിൽ എം.പി ഗൾഫ് എയർ അധികൃതർക്ക് കത്ത് നൽകുകയായിരുന്നു.
കോഴിക്കോടിനും ബഹ്റൈനും ഇടയിൽ എയർ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന ധാരാളം മലബാറിലെ യാത്രക്കാർ അടങ്ങുന്ന ഇന്ന് പ്രവാസി സമൂഹം വിമാന സർവിസുകളുടെ കുറവുമൂലം കഷ്ടതയനുഭവിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശീതകാല ഷെഡ്യൂളിൽ ഗൾഫ് എയർ കോഴിക്കോട്ടെക്കുള്ള ഫ്ലൈറ്റ് സർവിസുകൾ ദിവസത്തിൽനിന്ന് ആഴ്ചയിൽ മൂന്ന് തവണയായി കുറച്ചതും എയർ ഇന്ത്യ എക്സ്പ്രസും ഈ റൂട്ടിൽ പ്രവർത്തനം കുറച്ചതും ചൂണ്ടിക്കാട്ടിയിരുന്നു.
അധിക ഫ്ലൈറ്റുകൾ അനുവദിക്കുന്നതും പ്രത്യേകിച്ച് വൈകുന്നേരം സർവിസ് നടത്തുന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും ബഹ്റൈൻ വഴിയുള്ള മറ്റു ലക്ഷ്യസ്ഥാനങ്ങളുമായുള്ള ബന്ധം ഉറപ്പാക്കണമെന്നും എം.പി കത്തിൽ വിശദീകരിച്ചു. ഫെബ്രുവരി 22ന് ബഹ്റൈൻ സന്ദർശിക്കുന്ന ഷാഫി പറമ്പിൽ എം.പി ഇന്ത്യൻ അംബാസഡറുമായും ഗൾഫ് എയർ മുതിർന്ന മാനേജ്മെന്റ്മായും ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.