മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ ഒരു പ്രധാന മേഖലാ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി രാജ്യത്തേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും പുതിയ യാത്രാ റൂട്ടുകൾ വർദ്ധിപ്പിക്കുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്.
ലോകത്തിലെ വലിയ ബജറ്റ് വിമാനക്കമ്പനികളിലൊന്നായ എയർ ഏഷ്യയുമായി ഇതിനകം തന്നെ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത-ടെലികോം മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പാർലമെന്റിൽ അറിയിച്ചു. ഇതിനു പുറമെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറുമായി സഹകരിച്ച് ബഹ്‌റൈനിലേക്കും തിരിച്ചും കൂടുതൽ സർവീസുകൾ നടത്താനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നടപടികൾ പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതിനൊപ്പം രാജ്യത്തിന്റെ നിക്ഷേപം, വിനോദസഞ്ചാരം, വ്യാപാരം എന്നീ മേഖലകൾക്ക് ഉണർവേകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയുമായി ചേർന്ന് പുതിയൊരു ബജറ്റ് എയർലൈൻ ആരംഭിക്കണമെന്ന എം.പി മുഹമ്മദ് അൽ ഒലൈവിയുടെ നിർദ്ദേശം പാർലമെന്ററി സമിതി അംഗീകരിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാനും സാധാരണക്കാർക്ക് യാത്രകൾ കൂടുതൽ എളുപ്പമാക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. പുതിയ ബജറ്റ് എയർലൈൻ ഗൾഫ് എയറുമായി ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും കൂടുതൽ വിനോദസഞ്ചാരികളെ ബഹ്‌റൈനിലേക്ക് ആകർഷിക്കാനും അതുവഴി സാമ്പത്തിക വളർച്ച കൈവരിക്കാനും സാധിക്കുമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.