മനാമ: നേതൃപാടവവും സംസാര നൈപുണ്യവും വളർത്തിയെടുക്കാനുതകുന്നരീതിയിൽ ഇന്ത്യൻ സ്കൂൾ മാതൃകാ യു.എൻ സമ്മേളനം സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഭരണസമിതി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. ആറ് മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
ബഹ്റൈനിലെ 11 സ്കൂളുകളിൽ നിന്നുള്ള 370 പ്രതിനിധികൾ എട്ടാമത് മാതൃകാ യു.എൻ സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ വിദ്യാർഥികൾ പ്രസക്തമായ ലോകപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ അറോറയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിനിധികൾ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തി. ദേശീയ ഗാനത്തോടെ പരിപാടി ആരംഭിച്ചു.
സെക്രട്ടറി ജനറൽ ജോവാന ജെസ് ബിനു സമ്മേളനം തുടങ്ങുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. വിദ്യാർഥികളുടെ ഭാഷാ നൈപുണ്യം, എഴുത്ത്, ഗവേഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനു ഇന്ത്യൻ സ്കൂൾ മാതൃകാ യു.എൻ സമ്മേളനം സഹായിക്കുമെന്ന് പ്രിൻസ് എസ് നടരാജൻ പറഞ്ഞു.
സമാപന സമ്മേളനത്തിൽ ഓരോ കൗൺസിലിലും മികവ് തെളിയിച്ച പ്രതിനിധികൾക്ക് വിവിധ അവാർഡുകൾ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ മോഡൽ യു.എൻ കോൺഫറൻസ് ഡയറക്ടർമാരായ ഛായ ജോഷി, ശ്രീസദൻ ഒപി, പ്രജിഷ ആനന്ദ്, ദിൽന ഷജീബ്, ഡാനി തോമസ്, എലിസബത്ത് സൽദാൻഹ, ആശാ ലത എന്നിവർ മാർഗനിർദേശം നൽകി. സെക്രട്ടറി ജനറൽ ജോവാന ജെസ് ബിനു, ഓർഗനൈസിങ് കമ്മിറ്റി സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ അറോറ, സ്റ്റുഡന്റ് ഡയറക്ടർ ഓഫ് റിസർച്ച് ആൻഡ് ട്രെയിനിങ് ഹരിറാം ചെമ്പ്ര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.