മനാമ: ബഹ്റൈനിൽ മലയാളിയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി പരപ്പംപൊയില് ജീനംതൊടുക റിട്ട. അധ്യാപകന് ജെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകന് അബ്ദുല്‍ നഹാസിനെയാണ് (29) മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൂറ എക്സിബിഷൻ റോഡിൽ അൽ അസൂമി മജ്ലിസിന് സമീപമായിരുന്നു താമസം.
ഫോണിൽ ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടി മർദനമേറ്റ നിലയിലായിരുന്നു മൃതദേഹം. നിലത്ത് മുളകുപൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും പറയുന്നു. നാല് വർഷമായി ബഹ്റൈനിൽ ജോലി ചെയ്ത് വരുകയാണ് അബ്ദുല്‍ നഹാസ്. എന്നാൽ, വിസയോ മതിയായ രേഖകളോ ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്.
മൃതദേഹം പൊലീസെത്തി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. നേരത്തെ മൂന്നുവർഷം ഖത്തറിൽ പ്രവാസിയായിരുന്നു. എന്നാൽ, ബഹ്റൈനിൽ വന്നശേഷം നാട്ടിലേക്ക് പോയിട്ടില്ല. അവിവാഹിതനാണ്. റംലയാണ് മാതാവ്. അനസ്, നജ്മ എന്നിവര്‍ സഹോദരങ്ങളാണ്. പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.