മനാമ: കോവിഡ് സേവന-പ്രതിരോധരംഗത്തെ അതിജീവന പ്രവര്‍ത്തനങ്ങള്‍ നൂറുദിനം പിന്നിട്ട് ബഹ്റൈന്‍ കെ.എം.സി.സി. ബഹ്റൈനിലെ പ്രവാസികള്‍ക്കിടയില്‍ സാഹോദര്യവും സഹവര്‍ത്തിത്വവും സാധ്യമാക്കിയാണ് ഈ മഹാമാരിക്കാലത്തും കാരുണ്യപ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി മുന്നോട്ടുപോകുന്നത്. പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദുരിതക്കയത്തിലായവരെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താന്‍ സാധിച്ചതിെൻറ അഭിമാനത്തിലാണ് ഈ കൂട്ടായ്മ. മൂന്ന് ചാർട്ടേഡ് വിമാന സർവിസിനുകൂടി അനുമതി കിട്ടിയിട്ടുണ്ട്. അടുത്ത ആഴ്ചതന്നെ കൂടുതൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.
ബഹ്റൈനില്‍ കോവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ പ്രവാസികള്‍ക്കിടയില്‍ ബോധവത്കരണവുമായാണ് കെ.എം.സി.സിയുടെ കോവിഡ്കാല കരുതല്സ്പര്ശത്തിന് തുടക്കമിട്ടത്. ഇതിെൻറ ഭാഗമായി ബഹ്റൈനിലെ വിവിധയിടങ്ങളിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഓരോരുത്തരെയും കോവിഡ് മഹാമാരിയെക്കുറിച്ച് ബോധവാന്മാരാക്കി. 2000ലധികം മാസ്ക്കുകള്‍ വിതരണം ചെയ്തു. കോവിഡ് വ്യാപനം തടയുന്നതിനായി ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് പ്രവാസികൾക്കും സ്വദേശികൾക്കുമിടയിൽ വ്യാപകമാക്കുന്നതിലും കെ.എം.സി.സിയുടെ പ്രവര്‍ത്തനം ഏറെ സഹായകമായി. ബഹ്റൈനിെൻറ വിവിധയിടങ്ങളിലും നഗരങ്ങളിലും ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ സൗകര്യമാണ് ഇതിനായി സജ്ജീകരിച്ചത്.
ദുരിതക്കയത്തിലായ പ്രവാസികളുടെ പ്രയാസങ്ങള്‍ അറിഞ്ഞ് ഇടപെടുന്നതില്‍ കെ.എം.സി.സി ഹെൽപ് ഡെസ്ക് ഏറെ പങ്കുവഹിച്ചു. ആദ്യഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികള്‍ക്കു വേണ്ട സേവനങ്ങളൊരുക്കിനല്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചത്. ഓരോരുത്തരുടെയും കാര്യങ്ങള്‍ കേട്ടറിഞ്ഞ് അവര്‍ക്കു വേണ്ട സഹായങ്ങളെത്തിക്കുന്നതോടൊപ്പം ബഹ്റൈന്‍ സർക്കാറിെൻറയും ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും മാര്‍ഗനിര്‍ദേശങ്ങൾ പ്രവാസികളിലേക്കെത്തിക്കുന്നതിനും ഹെൽപ് ഡെസ്ക്കിന് കഴിഞ്ഞു. സഹജീവികളുടെ വിശപ്പകറ്റാന്‍ ആരംഭിച്ച കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ ഇതുവരെ 4000ലധികം ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൂടാതെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, കെ.എച്ച്.കെ, ഇന്ത്യന്‍ എംബസി എന്നിവയുടെ സഹായവും ലഭിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ മറ്റു രോഗങ്ങള്‍ക്കുള്ള മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കായി നടപ്പാക്കിയ കെ.എം.സി.സിയുടെ മെഡി ചെയിന്‍ പദ്ധതി ആശ്വാസമേകിയത് സ്ത്രീകളും വയോധികരുമടങ്ങിയ നിരവധി രോഗികള്‍ക്കാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് നാട്ടില്‍നിന്നും മറ്റുമായാണ് മരുന്നെത്തിക്കുന്നത്. 11 വര്‍ഷത്തിലധികമായി നടത്തിവരുന്ന രക്തദാനപദ്ധതിയായ ജീവസ്പര്‍ശം കോവിഡ് കാലത്തും സജീവമാക്കുന്നതില്‍ പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധപുലര്‍ത്തി.
ലോക്ഡൗണിനെ തുടര്‍ന്ന് പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാതായപ്പോള്‍ ഓരോരുത്തര്‍ക്കും ഇഫ്താര്‍ കിറ്റുകളെത്തിക്കാനും സംഘടന മുന്നിട്ടിറങ്ങി. ദിവസവും 6000ത്തിലധികം പേര്‍ക്കാണ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകളെത്തിച്ചത്. പ്രതികൂല സാഹചര്യത്തിലും പ്രവാസികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്കാൻ കെ.എം.സി.സിയുടെ വളൻറിയര്‍മാര്‍ 24 മണിക്കൂറും കര്‍മനിരതരായി പ്രവര്‍ത്തന രംഗത്തുണ്ട്. 20 കമ്മിറ്റികളിലായി 500 അംഗ വളൻറിയര്‍ വിങ് മുഴുവന്‍സമയ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നു. വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്കു തിരിക്കുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തിലും മറ്റുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ നല്കിയ സേവനവും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.