മനാമ: ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന്‍റെ നടുക്കത്തിൽ നിന്നും സീഫിലെ 'ദ ബ്രേക്കർ' ടവറിലെ താമസക്കാർ ഇനിയും മുക്തരായിട്ടില്ല. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന് തീപിടിക്കുകയും കിഴക്കുഭാഗത്തെ ഫ്ലാറ്റുകൾ നശിക്കുകയും ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ പലരും ഫ്ലാറ്റുകളിലില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. എങ്കിലും വർഷങ്ങളോളം സമ്പാദിച്ചതും പ്രിയപ്പെട്ടതുമായ പലതും കത്തിയമർന്നതിന്‍റെ വിഷമത്തിലാണ് പ്രവാസികളടക്കമുള്ള താമസക്കാർ. 20ാം നിലയിൽ താമസിച്ചിരുന്ന മൊയ്യിദ് മുഹമ്മദ് എന്ന താമസക്കാരന്‍റെ അപ്പാർട്ട്മെന് പൂർണമായും നശിച്ചു. നോമ്പുതുറയ്ക്കായി സഹോദരിയുടെ വീട്ടിലായിരുന്നതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടത്. രേഖകൾ സൂക്ഷിച്ചിരുന്ന ഷെൽഫ് സുരക്ഷിതമാണെന്ന പ്രതീക്ഷയിലാണദ്ദേഹം.
33ാം നിലയിലെ ആഡംബര പെന്‍റ് ഹൗസുകൾ ഉൾപ്പെടെ തകർന്നിട്ടുണ്ട്. 28-ാം നിലയിലാണ് ഡ്രോൺ നേരിട്ട് പതിച്ചതെന്ന് കരുതപ്പെടുന്നു. ഇവിടെ തറയിൽ വലിയ വിള്ളൽ രൂപപ്പെടുകയും താഴത്തെ നില ദൃശ്യമാകുന്ന രീതിയിൽ തകരുകയും ചെയ്തിട്ടുണ്ട്. ഫ്ലാറ്റ് നഷ്ടപ്പെട്ടവർക്ക് കെട്ടിട ഉടമകളായ 'ബിൻ ഫഖീഹ്' റിയൽ എസ്റ്റേറ്റ് കമ്പനി ദുറത്ത് അൽ ബഹ്റൈനിൽ താൽക്കാലിക താമസമൊരുക്കിയിട്ടുണ്ട്. കെട്ടിടം പഴയ നിലയിലാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മനാമയിലും മുഹറഖിലുമായി മൂന്ന് കെട്ടിടങ്ങൾക്കാണ് ഡ്രോൺ ആക്രമണത്തിലും മിസൈൽ അവശിഷ്ടങ്ങൾ വീണും കേടുപാടുകൾ സംഭവിച്ചത്. ഹൂറയിലെ ഇറ ടവറിലും സമാനമായ രീതിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.