ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി അർജുൻ റാം മേഘ്വാളും കിരീടാവകാശിയും കൂടിക്കാഴ്ചക്കിടെ
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രിയും പാർലമെന്റ് കാര്യ സഹമന്ത്രിയുമായ അർജുൻ റാം മേഘ്വാളുമായി കൂടിക്കാഴ്ച നടത്തി. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയതാണ് മന്ത്രി. ഗുദൈബിയ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീർഘകാല ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുവായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത കിരീടാവകാശി എടുത്തു പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണത്തെയും അദ്ദേഹം സൂചിപ്പിച്ചു. വിവിധ വ്യവസായങ്ങളിൽ, പ്രത്യേകിച്ച് നിയമം, നിക്ഷേപം, വാണിജ്യ മധ്യസ്ഥത എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ യോഗം അവലോകനം ചെയ്തു. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഇന്ത്യൻ പ്രവാസികൾ നൽകുന്ന പിന്തുണക്ക് കിരീടാവകാശി അഭിനന്ദനം അറിയിച്ചു.
ഇന്ത്യ-ബഹ്റൈൻ ബന്ധങ്ങൾക്കും സഹകരണങ്ങൾക്കും കിരീടാവകാശിയോട് അർജുൻ റാം മേഘ്വാൾ നന്ദി പറഞ്ഞു.ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ധനകാര്യ, ദേശീയ സാമ്പത്തിക ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിയമ, നീതിന്യായ, തർക്ക പരിഹാര മേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി ബഹ്റൈൻ സന്ദർശനത്തിനെത്തിയത്. ബഹ്റൈൻ രാജ്യാന്തര തർക്ക പരിഹാര കൗൺസിൽ സെക്രട്ടറി ജനറൽ പ്രഫ. മരികെ പൗൾസനാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.