ഇന്ത്യ-ബഹ്റൈൻ അധികൃതർ കൂടിക്കാഴ്ചക്കിടെ
മനാമ: നിയമ നിക്ഷേപ സഹകരണത്തിൽ നിർണായക തീരുമാനങ്ങളുമായി ഇന്ത്യയും ബഹ്റൈനും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബഹ്റൈൻ കൗൺസിൽ ഫോർ ഇന്റർനാഷനൽ ഡിസ്പ്യൂട്ട് റെസലൂഷൻ സെക്രട്ടറി ജനറൽ പ്രഫ. മാരികെ പാട്രാണി പോൾസൺ ഇന്ത്യൻ നേതൃത്വവുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി.
നിയമപരവും നീതിന്യായപരവുമായ നിക്ഷേപ സംബന്ധമായ ഉപകരണങ്ങളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലായിരുന്നു ചർച്ചയുടെ ശ്രദ്ധ. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര നിയമ-നീതികാര്യ സഹമന്ത്രിയും പാർലമെന്ററി കാര്യ സഹമന്ത്രിയുമായ അർജുൻ റാം മേഘ്വാൾ കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി.
മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയും ബഹ്റൈൻ ഇന്റർനാഷനൽ കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിയുമായ ഡോ. പിങ്കി ആനന്ദ്, ന്യൂഡൽഹിയിലെ ബഹ്റൈൻ എംബസിയെ പ്രതിനിധീകരിച്ച് മഹ്ദി ജാഫർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നിയമപരവും നീതിന്യായപരവുമായ സഹകരണം, നിക്ഷേപ പ്രോത്സാഹനം, അന്താരാഷ്ട്ര തർക്കപരിഹാരത്തിനുള്ള ആധുനിക ചട്ടക്കൂടുകളുടെ വികസനം എന്നിവയുൾപ്പെടെ ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള പൊതുവായ മുൻഗണനകൾ മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചത്.
2025 നവംബറിൽ ഉദ്ഘാടനം ചെയ്ത ബഹ്റൈൻ ഇന്റർനാഷനൽ കൊമേഴ്സ്യൽ കോടതിയുടെ സഹായത്തോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള നിക്ഷേപത്തെ പിന്തുണക്കുന്നതിനും സ്ഥാപനപരവും നിയമപരവുമായ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള അടുത്ത നടപടികൾ തിരിച്ചറിയുന്നതിനുമുള്ള വഴികളും ഇരുപക്ഷവും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.