ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
തൊഴിൽ കരാർ കമ്പനി ഇടക്കിടക്ക് പുതുക്കുന്നത് നിയമപരമായി ശരിയാണോ
? ഞാൻ ജോലി ചെയ്യുന്ന കമ്പനി എല്ലാ രണ്ടുവർഷം കഴിയുമ്പോഴും പുതിയ തൊഴിൽ കരാറിൽ ഒപ്പുവെക്കാൻ ആവശ്യപ്പെടും. അതുപോലെ എല്ലാ രണ്ടുവർഷം കഴിയുമ്പോഴും രണ്ടുമാസത്തെ അവധിയുടെ പൈസയും ഒരു മാസത്തെ ശമ്പളം, ലീവിങ് ഇൻഡമിനിറ്റിയായും തരും. അന്നുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിച്ചെന്ന് എഴുതി ഒപ്പുവാങ്ങിക്കുകയും ചെയ്യും. അവധി കഴിഞ്ഞുവരുമ്പോൾ പുതിയ തൊഴിൽ കരാർ പോലെയാണ് ജോലി തുടങ്ങുന്നത്. ഇതൊക്കെ തൊഴിൽ നിയമപ്രകാരം ശരിയായ നടപടിയാണോ.
രൻജിത്
• മേൽപറഞ്ഞ രീതിയിൽ പല സ്ഥാപനങ്ങളും ചെയ്യുന്നതായി കണ്ടുവരുന്നു. എന്നാൽ നിയമപരമായി നോക്കുമ്പാൾ ഈ രീതിയിൽ കാര്യങ്ങൾ നടപ്പാക്കുന്നതുവഴി തൊഴിലാളികൾക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കാതെ വരാൻ സാധ്യതയുണ്ട്. ഒന്ന് തൊഴിൽ നിയമപ്രകാരം എത്ര കരാറുകൾ ഉണ്ടെങ്കിലും അഞ്ചുവർഷം ഒരു സ്ഥാപനത്തിൽ തുടർച്ചയായി ജോലി ചെയ്യുകയാണെങ്കിൽ ആ കരാർ ഒരു അനിശ്ചിതകാല കരാറായി മാറും. അപ്പോൾ ഒരു മാസത്തെ നോട്ടീസ് നൽകി, തൊഴിലാളിക്ക് വേണമെങ്കിൽ ആ കരാർ റദ്ദു ചെയ്യാൻ സാധിക്കും. നിശ്ചിത കാലത്തേക്കുള്ള കരാറാണെങ്കിൽ നോട്ടീസ് നൽകി റദ്ദു ചെയ്യാൻ സാധിക്കുകയില്ല.
രണ്ട് ലീവിങ് ഇൻഡമിനിറ്റി ലഭിക്കുന്നത് ഒരു തൊഴിലാളിയുടെ എല്ലാ തൊഴിൽ കരാറുകളും പൂർത്തിയാകുന്ന സമയത്താണ്. അല്ലാതെ ഓരോ രണ്ടുവർഷം കഴിയുമ്പോഴും അല്ല. ഇൻഡമിനിറ്റി കണക്കാക്കുന്നത് പിരിയുന്ന സമയത്ത് ലഭിക്കുന്ന അടിസ്ഥാന ശമ്പളത്തിലാണ്. അതുപോലെ മൂന്ന് വർഷം കഴിഞ്ഞാൽ വർഷത്തിൽ ഓരോ മാസത്തെ ശമ്പളം ലീവിങ് ഇൻഡമിനിറ്റി ആയി ലഭിക്കാൻ തൊഴിൽ നിയമപ്രകാരം അർഹതയുണ്ട്. ആദ്യത്തെ മൂന്നുവർഷം ഓരോ വർഷവും 15 ദിവസത്തെ ശമ്പളമാണ്.
അതുകൊണ്ട് താങ്കൾ പിരിഞ്ഞുപോകുന്ന സമയം കമ്പനി അന്നുവരെയുള്ള ഇൻഡമിനിറ്റി കണക്കാക്കി ബാക്കി പൈസ തരുന്നില്ലെങ്കിൽ താങ്കൾക്ക് വലിയ നഷ്ടം സംഭവിക്കും. രേഖകൾ എല്ലാം ഉണ്ടെങ്കിൽ കോടതിയിൽ പരാതി നൽകാൻ സാധിക്കും. അതിന് ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.