ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ നിന്ന്
മനാമ: സ്വകാര്യ മേഖലയിലെ ബഹ്‌റൈൻ ജീവനക്കാരുടെ ഏപ്രിലിലെ ശമ്പളം സർക്കാർ നൽകുമെന്ന് വാരാന്ത്യ മന്ത്രിസഭ യോഗം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സ്വകാര്യ മേഖലയിലെ ഇൻഷൂർ ചെയ്ത ബഹ്‌റൈൻ ജീവനക്കാരുടെ ഏപ്രിലിലെ ശമ്പളം അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ് ഫണ്ടിൽ നിന്ന് ഉറപ്പാക്കുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കാനാണ് കിരീടാവകാശി നിർദേശിച്ചത്. തൊഴിൽ നിലനിർത്തുന്നതിനും സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിനുമാണിത്.
ലോൺ തിരിച്ചടവ് നീട്ടിവെക്കുന്നതിനും സാമ്പത്തിക വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമുള്ള സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെ (സി.ബി.ബി) തീരുമാനങ്ങളെയും മന്ത്രിസഭ പ്രശംസിച്ചു. ബഹ്‌റൈൻ ദിനാറും യു.എ.ഇ ദിർഹവും തമ്മിലുള്ള കറൻസി സ്വാപ്പ് കരാറിൽ സി.ബി.ബി.യും യു.എ.ഇ സെൻട്രൽ ബാങ്കും ഒപ്പുവെച്ചതിനെയും യോഗം സ്വാഗതം ചെയ്തു.
രാജ്യത്തിന്റെ പരമാധികാരത്തെയും പൗരന്മാരുടെ സുരക്ഷയെയും ബാധിക്കുന്ന തരത്തിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സഹായിച്ച ബ്രിട്ടന്റെ നിലപാടിനെയും യോഗം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.