മനാമ: അറിഞ്ഞോ അറിയാതെയോ തുച്ഛ ലാഭത്തിനുവേണ്ടി ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ നൽകുന്ന സ്വർണത്തിെന്റയും നിരോധിത ലഹരി ഉൽപന്നങ്ങളുടെയും കാരിയറായി ജീവിതം നശിപ്പിക്കുന്നതിൽനിന്ന് പ്രവാസികളെ രക്ഷിക്കാൻ നടപടി വേണമെന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു. ഇത്തരം കെണിയിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെടുകയോ ജയിലറകളിൽ ജീവിതം ഹോമിക്കപ്പെടേണ്ടിവരുകയോ ചെയ്യുന്ന പ്രവാസികളുടെ എണ്ണം ദിനം തോറും കൂടുകയാണ്. കേവലം ഒരു യാത്രാ ടിക്കറ്റിനോ അല്ലെങ്കിൽ തുച്ഛമായ തുകക്കോ വേണ്ടിയാണ് പ്രവാസി സമൂഹം ഈ ഊരാക്കുടുക്കിൽ ചെന്ന് ചാടുന്നത്. പ്രവാസികൾക്കിടയിൽ ഫലപ്രദമായ ബോധവൽക്കരണം ആവശ്യമായ മേഖലയാണിതെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ പ്രസ്താവനയിൽ പറഞ്ഞു.
മയക്കുമരുന്ന് ഇടപാടും ഉപയോഗവും തടയാൻ ശക്തമായ നിയമമുള്ള രാജ്യങ്ങളാണ് ഗൾഫ് നാടുകൾ. അതിനാൽ, തങ്ങൾക്കുവേണ്ടി ഒരുക്കിെവച്ച ചതിക്കുഴികളെ നിസ്സാരവത്കരിക്കുന്നവരെ കാത്തിരിക്കുന്നത് അനന്തമായ ജയിൽവാസമോ മരണശിക്ഷയോ ആണ്. യാത്രക്കിടെ പരിചയം ഭാവിച്ച് അടുത്തുകൂടുന്നവരുടെയോ സുഹൃത്തിെന്റയോ രൂപത്തിലാകാം കെണിയുടെ ചരട് മുറുകിത്തുടങ്ങുന്നത്. പരിചയം ഉള്ളവരോ അല്ലാത്തവരോ നൽകുന്ന പൊതികൾ തുറന്നു നോക്കി ബോധ്യമാകാതെ സ്വീകരിക്കുന്നവർ നിരോധിത ലഹരി മരുന്നുകളുടെയും അനധികൃത സ്വർണകടത്തുകാരുടെയും കാരിയർ ആകാൻ സാധ്യത ഏറെയാണ്.
മയക്കുമരുന്ന് കേസുകളിൽ കുടുങ്ങി വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നവരും വൻതുക പിഴയൊടുക്കേണ്ടിവരുന്നവരും ഏറെയാണ്. പ്രവാസി സമൂഹത്തിനിടയിൽ ഇക്കാര്യത്തിൽ ശക്തമായ ബോധവത്കരണം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണം. വിമാനത്താവളങ്ങളിൽ ഇത് സംബന്ധമായ പ്രവാസി ഹെൽപ് ഡെസ്ക് തുടങ്ങണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.