മനാമ: അനധികൃതമായി വിദേശ തൊഴിലാളികളെ താമസിപ്പിക്കുകയും ജോലിക്ക് വെക്കുകയും ചെയ്ത കേസിൽ രണ്ട് ബഹ്റൈനികളും എട്ട് പ്രവാസികളും ഉൾപ്പെടെ പത്ത് പേർക്ക് തടവും പിഴയും വിധിച്ച് ലോവർ ക്രിമിനൽ കോടതി.
പ്രതികൾക്ക് രണ്ട് മുതൽ മൂന്ന് മാസം വരെ തടവും പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രവാസി പ്രതികളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ബഹ്റൈനി ദമ്പതികൾ അഞ്ച് ഏഷ്യൻ വീട്ടുജോലിക്കാരെ മണിക്കൂർ അടിസ്ഥാനത്തിൽ വീട്ടുജോലിക്ക് നിയമവിരുദ്ധമായി താമസിപ്പിച്ചതായി നാഷനാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സിൽ നിന്ന് പബ്ലിക്ക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതോടെയാണ് കേസിന്റെ തുടക്കം. മറ്റ് മൂന്ന് ഏഷ്യൻ പ്രതികളുടെ സഹായത്തോടെയാണ് ഇത് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് വിചാരണക്കായി കോടതിയിൽ ഹാജരാക്കുകയായിരുന്നു. നിയമവിരുദ്ധമായ തൊഴിൽരീതികൾ തടയുന്നതിനുള്ള അധികൃതരുടെ കർശനമായ നിലപാടാണ് ഈ വിധി സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.