ഡോ. പി.വി ചെറിയാൻ ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി ഗവേണിങ് കൗൺസിൽ അംഗമായിരുന്നപ്പോൾ
ബഹ്റൈനിലെ പ്രമുഖ മലയാളി ഡോക്ടർ ഡോ. പി. വർഗീസ് ചെറിയാന്‍റെ വിയോഗത്തോടെ നഷ്ടമായത് ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അതികായനെയാണ്. സഹായം ചോദിച്ചു സമീപിക്കുന്ന ഏതൊരാൾക്കും അത്താണിയായും, മികച്ച സംഘാടകനായും, രക്ഷാധികാരിയായും അദ്ദേഹം ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമായിരുന്നു.
ജോലിയിൽ മാത്രം ഒതുങ്ങാതെ സാമൂഹിക, സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന മഹക് വ്യക്തിത്വം കൂടിയാണ് അദ്ദേഹം. 1991 മുതൽ ഒമ്പത് വർഷം ഇന്ത്യൻ സ്കൂൾ ചെയർമാനായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ചെയർമാൻ എന്ന നിലയിൽ സ്കൂളിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1989 മുതൽ രണ്ട് വർഷം ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിലായിരുന്ന ഇന്ത്യൻ സ്കൂൾ, ഡോ. പി.വി ചെറിയാെന്റ നേതൃത്വത്തിൽ നടത്തിയ സമ്മർദ ഫലമായാണ് വീണ്ടും രക്ഷിതാക്കളുടെ നിയന്ത്രണത്തിലേക്ക് തിരിച്ചുകിട്ടിയത്.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ചുമതലയേൽക്കുമ്പോൾ മൂന്ന് ലക്ഷം ദിനാർ നഷ്ടത്തിലായിരുന്ന സ്കൂളിന് 1.75 ലക്ഷം ദിനാർ നീക്കിയിരിപ്പുണ്ടാക്കിയാണ് ഡോ. പി.വി ചെറിയാൻ പടിയിറങ്ങിയത്. ഇന്ത്യൻ സ്കൂളിൽ മെഗാ ഫെയറും ബാൻഡ് സംഘവും ആരംഭിച്ചത് ഇദ്ദേഹത്തിെന്റ ഭരണകാലത്താണ്. 1979 മുതൽ 10 വർഷം സ്കൂളിനെ നയിച്ച ഗുജറാത്തി വ്യവസായി ആത്മ ജാഷൻമാളിെന്റ പേര് സ്കൂൾ ഓഡിറ്റോറിയത്തിന് നൽകിയതും ഇദ്ദേഹമാണ്.
ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (സി.സി.ഐ.എ) എന്ന സംഘടനയുടെ ഭാരവാഹിയുമായിരുന്നു ഡോ. പി.വി ചെറിയാൻ. ഇക്കാലത്ത് ഇന്ത്യൻ അംബാസഡർക്കൊപ്പം ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ഇദ്ദേഹം നടത്തിയ സേവനങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ബഹ്റൈൻ മെഡിക്കൽ സൊസൈറ്റിയിൽ 2012 മുതൽ നാല് വർഷം ഗവേണിങ് കൗൺസിൽ അംഗമാകാൻ കഴിഞ്ഞതും ചരിത്രനേട്ടമായി. ഡോക്ടർമാരും ഡെന്റിസ്റ്റുകളും ഉൾപ്പെടെ 2400ഓളം പേരുള്ള ഈ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ബഹ്റൈനി അല്ലാത്തയാൾ ഗവേണിങ് കൗൺസിലിൽ അംഗമായത്. കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹം നിരവധി പേർക്ക് ആശ്വാസം നൽകി വരുന്നു. ബഹ്റൈനിലെ വിവിധ അസോസിയേഷനുകൾ നടത്തുന്ന പരിപാടികളുടെ സംഘാടനത്തിലും മുൻനിരയിൽ ഡോക്ടറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.