മനാമ: വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി വീടുകളിൽ കൃത്യമായ വൈദ്യുതി സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ അറിയിച്ചു.
ഷോർട്ട് സർക്യൂട്ട് മൂലമുണ്ടാകുന്ന തീപിടിത്തങ്ങളും വൈദ്യുതാഘാതങ്ങളും ഒഴിവാക്കാൻ ലൈസൻസുള്ള ഇലക്ട്രീഷ്യന്മാരുടെ സേവനം തേടണമെന്ന് അദ്ദേഹം നിർദേശിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അൽ അമൻ’ സോഷ്യൽ മീഡിയ പ്രോഗ്രാമിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് ഈ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയത്. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) അംഗീകരിച്ച പട്ടികയിലുള്ള ഇലക്ട്രീഷ്യൻമാരെ മാത്രമേ അറ്റകുറ്റപ്പണികൾക്കായി ഏൽപിക്കാവൂ. ഇത് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ സേവനം ഉറപ്പാക്കും. കുട്ടികൾ ഉപയോഗിക്കുന്ന ഗാഡ്ജെറ്റുകൾക്ക് ഗുണനിലവാരമുള്ള ചാർജറുകൾ ഉപയോഗിക്കണം. വ്യാജ ചാർജറുകളും കേടായ വയറുകളും വലിയ അപകടങ്ങൾ വിളിച്ചുവരുത്തും. മൊബൈലോ ടാബ്ലെറ്റോ ചാർജ് ചെയ്യുമ്പോൾ തലയിണയുടെ അടിയിലോ എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ അടുത്തോ വെക്കരുത്. ഇത് അമിതമായി ചൂടാകാനും തീപിടിത്തത്തിനും കാരണമാകും.
പ്ലഗുകൾ അസ്വാഭാവികമായി ചൂടാകുക, സ്വിച്ച് ഇടുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ശബ്ദങ്ങൾ കേൾക്കുക, പ്ലഗ് പോയന്റുകളിൽ സ്പാർക്കുകൾ ഉണ്ടാകുക, വയറുകൾക്ക് നിറവ്യത്യാസം സംഭവിക്കുകയോ കരിഞ്ഞ മണം വരികയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ വിദഗ്ധസഹായം തേടണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ വർഷം പലയിടത്തുമുണ്ടായ തീപിടിത്തങ്ങളും ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് കണ്ടെത്തിയിരുന്നു.
ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഓരോ രക്ഷിതാവും തങ്ങളുടെ വീടിന്റെ സുരക്ഷയിൽ ജാഗ്രത പാലിക്കണമെന്ന് കേണൽ ഡോ. ഒസാമ ബഹാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.