മനാമ: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ സാമ്പത്തിക, ആരോഗ്യ മേഖലകളിലുണ്ടായ ആഘാതം കുറക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു.
ലബനാനിലുണ്ടായ സ്ഫോടനത്തില്‍ യോഗം നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഹജ്ജ് സീസണ് വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ സൗദി ഭരണാധികാരി കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദിന് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും ഹജ്ജ് കര്‍മങ്ങള്‍ ശരിയായ വിധത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് വിലയിരുത്തി.
വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ അതോറിറ്റികളുടെയും അര്‍ധവാര്‍ഷിക സാമ്പത്തിക പ്രവര്‍ത്തന റിപ്പോര്‍ട്ട് കാബിനറ്റില്‍ അവതരിപ്പിച്ചു. 2019 നേതാക്കാളും ഈ വര്‍ഷത്തെ ചെലവ് കുറക്കാന്‍ സാധിച്ചതായി ചര്‍ച്ചയില്‍ വിലയിരുത്തി. 2020 ജൂണ്‍ വരെയുള്ള ആകെ വരവ് 910 ദശലക്ഷം ദീനാറാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലേതിനെക്കാള്‍ 29 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍ വിലയിലുള്ള കുറവാണ് വരുമാന നഷ്ടം ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എണ്ണ മേഖലയില്‍നിന്നുള്ള വരുമാനത്തില്‍ മാത്രം 35 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ എണ്ണയിതര മേഖലയില്‍നിന്നുള്ള വരുമാനത്തിലും 13 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധിയാണ് ഇൗ മേഖലയില്‍ നിന്നുളള വരുമാന നഷ്ടത്തിന് കാരണം.
സ്പെയിന്, പോളണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള പേപ്പര്‍ ഉല്പന്നങ്ങള്ക്ക് ആൻറി ഡംപിങ് ഫീസ് ഏര്‍പ്പെടുത്താന്‍ കാബിനറ്റ് അംഗീകാരം നല്കി. 100 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ ഊര്‍ജ പ്ലാൻറ് ആരംഭിക്കുന്നതിന് ഇഹിയാ റിനിവബ്ള് കമ്പനിക്ക് അനുമതി നല്‍കാനും തീരുമാനമായി. ഈസാ ടൗണിലെ പഴയ വീടുകളിലൊന്ന് പാരമ്പര്യ കേന്ദ്രമായി അംഗീകരിക്കാനും അംഗീകാരം നല്കി. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസാ അന്നാസിര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.