യു.എൻ സുരക്ഷാ കൗൺസിൽ അധ്യക്ഷത വഹിക്കുന്ന ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി
മനാമ: ഹുർമൂസ് അടച്ചു പൂട്ടിയ ഇറാന്റെ നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി. യു.എൻ സുരക്ഷാ കൗൺസിൽ അധ്യക്ഷപദവി വഹിക്കുന്ന ബഹ്‌റൈൻ്റെ നേതൃത്വത്തിൽ സമുദ്ര സുരക്ഷയെക്കുറിച്ച് നടന്ന ഉന്നതതല ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയും അന്താരാഷ്ട്ര ജലപാതയെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്യുന്ന ഇറാന്റെ നിലപാട് ആഗോള സമ്പദ്‌വ്യവസ്ഥയെയും സമാധാനത്തെയും തകർക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പ്രതിദിനം 90,000ലധികം കപ്പലുകൾ സഞ്ചരിക്കുന്ന സമുദ്രപാതകൾ ട്രില്യൺ കണക്കിന് ഡോളറിന്റെ വ്യാപാരമാണ് നടത്തുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ തടസ്സപ്പെടുത്തുന്നത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെയുള്ള ഇറാന്റെ ആക്രണങ്ങളെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഹുർമൂസിലൂടെയുള്ള യാത്രക്ക് നിയമവിരുദ്ധമായി ഫീസ് ഈടാക്കാനുള്ള ഇറാന്റെ ശ്രമം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ നടപടി മൂലം അറേബ്യൻ ഗൾഫിൽ ഏകദേശം 800 ചരക്ക് കപ്പലുകൾ തടയപ്പെട്ടതായും ആയിരക്കണക്കിന് വാണിജ്യ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇത് ഏകദേശം 20,000ത്തോളം കപ്പൽ ജീവനക്കാരുടെ ജീവിതത്തെയും സുരക്ഷയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അധ്യക്ഷത വഹിച്ച സെഷനിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ആഴ്സനിയോ ഡൊമിംഗസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ഒരു സാധാരണ സംഭവമായി മാറാൻ അനുവദിക്കരുതെന്നും ഇതിനെതിരെ നടപടിയെടുക്കാതിരിക്കുന്നത് വരുംകാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഡോ. അൽ സയാനി മുന്നറിയിപ്പ് നൽകി.
ഇറാന്റെ ആക്രമണങ്ങളെ അപലപിച്ചും സമുദ്ര സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ഏകദേശം നൂറോളം രാജ്യങ്ങൾ ചേർന്ന സംയുക്ത പ്രസ്താവന ബഹ്റൈൻ പുറത്തിറക്കി. ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം ആഗോള സുരക്ഷയുടെ അടിസ്ഥാന ശിലയാണെന്നും ഇറാൻ ഏർപ്പെടുത്തുന്ന ടോളുകൾ ഐക്യരാഷ്ട്രസഭയുടെ കടൽ നിയമ ഉടമ്പടിയുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.പിന്തുണ നൽകിയ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും കൂടുതൽ രാജ്യങ്ങളോട് ഈ സംയുക്ത പ്രസ്താവനയിൽ പങ്കുചേരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.