മനാമ: ഇറാനുമായുള്ള എല്ലാവിധ രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, കായിക ബന്ധങ്ങളും പൂർണമായും വിച്ഛേദിക്കാനും ഇറാനിയൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുമുള്ള അടിയന്തര പ്രമേയം ബഹ്‌റൈൻ പാർലമെന്റ് ഏകകണ്ഠമായി പാസാക്കി. ബഹ്‌റൈൻ, മറ്റ് ജി.സി.സി രാജ്യങ്ങൾ, ജോർദാൻ എന്നിവയ്‌ക്കെതിരെ ഇറാൻ നടത്തുന്ന ഹീനമായ കടന്നുകയറ്റങ്ങൾക്കും ആവർത്തിച്ചുള്ള ഭീഷണികൾക്കും എതിരെ ശക്തമായ നടപടി വേണമെന്ന ആഹ്വാനത്തോടെയാണ് എം.പിമാർ ഈ തീരുമാനമെടുത്തത്. എം.പി മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിൽ മറ്റ് നാല് നിയമസഭാംഗങ്ങൾ പിന്തുണച്ച പ്രമേയം ഭരണഘടനാപരമായ പ്രത്യേക വ്യവസ്ഥകൾ ഉപയോഗിച്ചാണ് സഭയിൽ അവതരിപ്പിച്ചത്.
ഇറാനിൽ നിന്നുള്ള എല്ലാത്തരം ചരക്കുകളും രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കണമെന്നും ടെഹ്‌റാനുമായുള്ള വ്യാപാര ബന്ധങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. നിലവിൽ ഇറാനിയൻ ഉൽപ്പന്നങ്ങൾ കൈവശമുള്ള സ്വകാര്യ മേഖലയിലെ വ്യാപാരികൾക്ക് അവ വിറ്റഴിക്കാനോ മറ്റ് രാജ്യങ്ങളിലേക്ക് പുനർകയറ്റുമതി ചെയ്യാനോ നിശ്ചിത സമയം അനുവദിക്കും. വ്യാപാരത്തിന് പുറമെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വിമാന, കപ്പൽ ഗതാഗതങ്ങളും പൂർണ്ണമായും നിർത്തലാക്കണമെന്നും എം.പിമാർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബഹ്‌റൈന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ ഇത്തരമൊരു കടുത്ത തീരുമാനം അത്യാവശ്യമാണെന്ന് മുഹമ്മദ് അൽ ഒലൈവി വ്യക്തമാക്കി. ഇതൊരു വെറും രാഷ്ട്രീയ വിയോജിപ്പല്ലെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽരാജ്യങ്ങളായ ജി.സി.സി അംഗങ്ങൾക്കും ജോർദാനും എതിരെയുള്ള ഇറാന്റെ നീക്കങ്ങളിൽ ബഹ്‌റൈന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടിയാണ് ഈ നടപടി.
നിലവിൽ ബഹ്‌റൈൻ വിപണിയിൽ ഇറാനിയൻ പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, കുങ്കുമപ്പൂവ്, ഇറാനിയൻ പരവതാനികൾ എന്നിവയ്ക്ക് വലിയ പ്രിയമുണ്ട്. എന്നാൽ ദേശീയ താൽപ്പര്യം മുൻനിർത്തി സാമ്പത്തിക ബന്ധങ്ങൾ ഇനിയും തുടരാനാകില്ലെന്ന ഉറച്ച നിലപാടിലാണ് പാർലമെന്റ്. സഭ ഏകകണ്ഠമായി അംഗീകരിച്ച ഈ ശുപാർശ ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. വ്യാപാര ഗതാഗത മേഖലകളിൽ ഈ ബഹിഷ്കരണം എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ച് മന്ത്രിസഭയാകും അന്തിമ തീരുമാനമെടുക്കുക. വിദേശനയത്തിലും വ്യാപാര നയത്തിലും സമീപകാലത്ത് ബഹ്‌റൈൻ പാർലമെന്റ് സ്വീകരിക്കുന്ന ഏറ്റവും ശക്തമായ നിലപാടുകളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.