ബോർഡ് അംഗങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണിത്
മനാമ: തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക 'പിങ്ക്' പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കാനുള്ള നിർദേശം നിർത്തിവെച്ചു. ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് നിർദേശം താൽക്കാലികമായി നിർത്തിവെച്ചത്.
ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, സർവകലാശാലകൾ, സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങളിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്നായിരുന്നു ബോർഡ് അംഗം ഡോ. വഫ അജൂർ മുന്നോട്ടുവെച്ചത്. എന്നാൽ, ബോർഡ് ചെയർവുമൺ ഖുലൂദ് അൽ ഖത്തൻ ഈ നിർദേശത്തിന്റെ പ്രായോഗികതയെ ചോദ്യംചെയ്യുകയായിരുന്നു.
പല മാളുകളിലും ഷോപ്പർമാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഉപയോക്താക്കളിൽ 90 ശതമാനവും സ്ത്രീകളായിരിക്കുമ്പോൾ 20 ശതമാനം മാത്രം അവർക്കായി മാറ്റിവെക്കുന്നത് നിയന്ത്രണാത്മകമാകുമെന്നും അവർ കൂട്ടിച്ചേർത്തു. എങ്കിലും, സുരക്ഷക്കും പ്രവേശനക്ഷമതക്കും ഈ ആശയം പ്രധാനമാണെന്നും ജോലി ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികളും പ്രായമായവർക്കും ദൈനംദിന യാത്രകൾ എളുപ്പമാക്കുന്നതിന് ഈ സ്ലോട്ടുകൾ സഹായിക്കുമെന്നും ഡോ. വഫ അജൂർ വിശദീകരിച്ചു.
ജർമനി, ദക്ഷിണ കൊറിയ, യു.എ.ഇ തുടങ്ങിയ പല രാജ്യങ്ങളിലും സമാനമായ സംരംഭങ്ങൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും അത് നല്ല ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.