പ്രതിവാര മന്ത്രിസഭയോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ
ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ബഹ്റൈനും ഖത്തറും തമ്മിലുള്ള പാസഞ്ചർ ഫെറി സർവിസ് ആരംഭിച്ചതിനെ സ്വാഗതം ചെയ്ത് പ്രതിവാര മന്ത്രിസഭായോഗം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന യോഗത്തിൽ ഫെരി സർവിസ് വിനോദസഞ്ചാരം, വാണിജ്യ വ്യാപാരം, പ്രാദേശിക കണക്റ്റിവിറ്റി എന്നിവ ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി.
ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ മന്ത്രി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച ശേഷം പാസഞ്ചർ, വാഹനങ്ങൾ, വാണിജ്യ ചരക്കുകൾ എന്നിവയുടെ ഗതാഗതത്തിനായി ഫെറി റൂട്ട് പൂർണമായി ഉപയോഗപ്പെടുത്താൻ കിരീടാവകാശി നിർദേശം നൽകി. കൂടാതെ, ബഹ്റൈൻ-ഖത്തർ കോസ്വേ പദ്ധതിയുടെ നടത്തിപ്പ് പദ്ധതികൾ തുടർന്നും നിരീക്ഷിക്കാനും പുരോഗതി ഉറപ്പാക്കാനും മന്ത്രാലയത്തിന് നിർദേശം നൽകി. കൂടാതെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും മലേഷ്യൻ സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമർഹും സുൽത്താൻ ഇസ്കന്ദറുമായുള്ള ചർച്ചകൾ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തിയതായി യോഗം വിലയിരുത്തി.
കിങ് ഹമദ് ലെക്ചർ ഫോർ ന്യൂട്രൽ ജസ്റ്റിസ് ഉദ്ഘാടനം ചെയ്തതിനെ മന്ത്രിസഭ അഭിനന്ദിച്ചു. രാജകുമാരന്റെ സാന്നിധ്യത്തിൽ നടന്ന ഈ പരിപാടി, അതിർത്തി കടന്നുള്ള തർക്കപരിഹാരങ്ങളിലെ നൂതന ആശയങ്ങളും വാണിജ്യപരമായ നീതിന്യായത്തിന്റെ പ്രാദേശിക കേന്ദ്രമായി മാറാനുള്ള ബഹ്റൈന്റെ അഭിലാഷങ്ങളും ചർച്ച ചെയ്യാൻ ന്യായാധിപർ, സർക്കാർ ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര നിയമ വിദഗ്ധർ എന്നിവരെ ഒന്നിപ്പിച്ചു.
റോയൽ ബഹ്റൈൻ കോൺകോർസ്, ബാപ്കോ എനർജീസ് 8 ഹവേഴ്സ് ഓഫ് ബഹ്റൈൻ എന്നിവയുൾപ്പെടെയുള്ള പ്രധാന പരിപാടികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധികാരികളെ മന്ത്രിസഭ അഭിനന്ദിച്ചു. മോട്ടോർ സ്പോർട്സ് രംഗത്തെ രാജ്യത്തിന്റെ വർധിച്ചുവരുന്ന അന്താരാഷ്ട്ര പ്രാധാന്യം ഇതിലൂടെ വ്യക്തമാക്കുന്നു. ദി അവന്യൂസ്-ബഹ്റൈൻ എക്സ്പാൻഷന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തതിനെയും മന്ത്രിസഭ സ്വാഗതം ചെയ്തു. ഇത് മാളിന്റെ സ്ഥാനം ഒരു പ്രമുഖ ഷോപ്പിങ്, വിനോദ കേന്ദ്രമായി ശക്തിപ്പെടുത്തുന്നതായി വിലയിരുത്തി. യോഗത്തിൽ നിരവധി സുപ്രധാന ധാരണാപത്രങ്ങൾക്കും അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.