മനാമ: പ്രാദേശികമായ വെല്ലുവിളികൾക്കിടയിലും പ്രത്യാശയുടെയും ഒത്തൊരുമയുടെയും സന്ദേശവുമായി ബഹ്‌റൈൻ ഈദുൽ ഫിത്റിനെ വരവേൽക്കാനൊരുങ്ങുകയാണ്. മേഖലയിലെ സംഘർഷങ്ങളും സാമ്പത്തിക സമ്മർദങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, രാജ്യത്തെ വിപണികളിലും മാളുകളിലും പെരുന്നാൾ തിരക്ക് സജീവമാണ്.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇത്തവണ പെരുന്നാൾ നമസ്കാരം ഈദ്ഗാഹുകൾക്ക് പകരം പ്രധാന പള്ളികൾക്കുള്ളിൽ മാത്രമായിരിക്കും നടക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മലയാളികളടക്കം നിരവധി പ്രവാസികൾ ഈദ്ഗാഹുകളെയായിരുന്നു ആശ്രയിക്കാറ്. പള്ളികളിൽ രാവിലെ ആറു മണിക്കാണ് നിസ്കാരം നടക്കുക എന്ന് സുന്നി ഔഖാഫ് കൗൺസിൽ ചെയർമാൻ ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി അറിയിച്ചു. രാജ്യത്തെ പ്രധാന ജുമാ മസ്ജിദുകളിലും റമദാൻ മാസത്തിൽ താൽക്കാലികമായി ജുമാ മസ്ജിദുകളായി മാറ്റിയ പള്ളികളിലും നമസ്കാരം നടക്കും.
നമസ്കാരത്തിനും ഖുതുബക്കും (പ്രസംഗം) ഉൾപ്പെടെ സമയം ദീർഘിപ്പിക്കാൻ പാടില്ലെന്ന് ഖത്തീബുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും ഭരണാധികാരികളുടെ ആരോഗ്യത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും സമാധാനവും ഐക്യവും നിലനിർത്തണമെന്നും ഡോ. അൽ ഹാജിരി ആഹ്വാനം ചെയ്തു. പ്രതിസന്ധികളുടെ പാശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും, കുടുംബങ്ങളുടെ ഒത്തുചേരലും സൗഹൃദങ്ങൾ പുതുക്കലും ബഹ്‌റൈനിലെ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.