മനാമ: പ്രവാസ ജീവിതത്തിനിടെ വിവിധ കാരണങ്ങളാൽ ജയിലിലാവുകയും പിഴയടക്കാൻ വഴിയില്ലാെത ജയിലിൽ തന്നെ ജീവിതം തുടരുകയും ചെയ്യുന്നവരുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഫിറോസ് മർച്ചൻറിെൻറ സേവനം ബഹ്റൈനിലേക്കും വ്യാപിപ്പിക്കുന്നു. ഇതുസംബന്ധിച്ച കാര്യങ്ങൾ ഫിറോസ് മർച്ചൻറ് ഇന്നലെ ബഹ്റൈൻ നീതിന്യായ, ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയുമായി ചർച്ച ചെയ്തു.ചർച്ച വിജയകരമായിരുന്നെന്നും തികച്ചും വ്യത്യസ്തമായ പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞതായും ഫിറോസ് മർച്ചൻറ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതര മന്ത്രാലയങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
യു.എ.ഇ.കേന്ദ്രീകരിച്ച് 2009ൽ ഇൗ പദ്ധതി തുടങ്ങിയ ശേഷം 1200ലധികം ആളുകളെ അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാനായിട്ടുണ്ടെന്ന് ഫിറോസ് പറഞ്ഞു. ഇതിനായി ഏതാണ്ട് നാല് ദശലക്ഷം ഡോളർ ചെലവിട്ടിട്ടുണ്ട്. ഒരു ദശലക്ഷം ഡോളർ ഭാവി പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇക്കുശേഷം സഹായം എത്തിക്കാൻ ശ്രമിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബഹ്റൈൻ. ഇനി സൗദിയിലും ഇതര ജി.സി.സി രാജ്യങ്ങളിലും ഇൗ പദ്ധതി അധികാരികളുടെ മുന്നിൽ അവതരിപ്പിക്കും.അതാതിടത്തെ നീതിന്യായ വ്യവസ്ഥയുടെ ചിട്ടവട്ടങ്ങൾക്കുള്ളിൽ നിന്നാണ് ഇത് ചെയ്യുന്നത്. ഇതിന് ഏതെങ്കിലും എംബസികളുടെയോ എൻ.ജി.ഒകളുടെയോ പിന്തുണ തേടിയിട്ടില്ല. നേരിട്ട് സർക്കാർ സംവിധാനങ്ങളുമായാണ് ഇടപെടുന്നത്. ജയിലിൽ,സഹായം ലഭിച്ചാൽ നാട്ടിലേക്ക് മടങ്ങാൻ സാധ്യതയുള്ളവരുടെ പട്ടിക അധികാരികളാണ് തരുന്നത്. ഇതിൽ, ജാതി, മത, ലിംഗ, ദേശ ഭേദങ്ങൾ പരിഗണിക്കാറില്ല. എല്ലാ നാടുകളിലുള്ളവർക്കും സഹായമെത്തിക്കും.
കൊലപാതകം, കൊള്ള പോലുള്ള ക്രിമിനൽ കുറ്റങ്ങൾ ചെയ്തവർക്ക് സഹായം നൽകാറില്ല. ബഹ്റൈനിലെ വിവിധ അതോറിറ്റികളുമായി ഇൗ വിഷയം ചർച്ച ചെയ്യും. റമദാനിൽ തന്നെ സഹായമെത്തിക്കുന്ന നടപടികൾക്ക് തുടക്കമിടാൻ സാധിക്കുമെന്നാണ് കരുതുന്നത്.
ഇത്തരം സഹായ പ്രവർത്തനങ്ങളിൽ മനുഷ്യത്വം മാത്രമാണ് പരിഗണനയെന്നും ഇത് വ്യാപാരവുമായി കൂട്ടിക്കുഴക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ ‘പ്യൂർ ഗോൾഡി’െൻറ സ്ഥാപകനും ചെയർമാനുമാണ് ഫിറോസ് മർച്ചൻറ്.‘ലാ മൊഡ’ സൺഗ്ലാസസ്, ‘പ്യൂർ ഗോൾഡ് പ്രോപർട്ടീസ്’ എന്നീ സംരംഭങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ജി.സി.സിക്ക് പുറമെ, ഏഷ്യയിലും ഏഷ്യ പെസഫിക് രാജ്യങ്ങളിലും കമ്പനി സജീവമാണ്.
ഇന്ത്യക്കാരനായ ഫിറോസ് മർച്ചൻറിെൻറ പ്രവർത്തന കേന്ദ്രം ദുബൈ ആണ്. 2018ഒാടെ, വിവിധ രാജ്യങ്ങളിലായി 300 ജ്വല്ലറി സ്റ്റോറുകൾ തുറക്കാനാണ് ‘പ്യൂർ ഗോൾഡ്’ ലക്ഷ്യമിടുന്നത്. വാർത്തസമ്മേളനത്തിൽ നുഅ്മാൻ ഹംസ, തജാമുൽ ബെയ്ഗ് റഷീദ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.