മനാമ: ഇസ്രായേലിന്റെ സൈനിക നടപടി അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര കോടതിയുടെ ഇടപെടലിനെ ബഹ്റൈൻ സ്വാഗതം ചെയ്തു. ഗസ്സയിലും റഫയിലും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമപ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനും റിഫ അതിർത്തി തുറന്ന് സഹായമെത്തിക്കുന്നതിനുമുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുന്നതിനും നിരപരാധികളെ സംരക്ഷിക്കുന്നതിനും നടപടികൾ ത്വരിതപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗസ്സയിൽ ഉടൻ, വെടിനിർത്തൽ നടപ്പാക്കുക, നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുക, ശാശ്വതവും സമഗ്രവുമായ സമാധാനം ഉറപ്പുവരുത്തുക, അന്താരാഷ്ട്ര പ്രമേയങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും നടപ്പാക്കുക എന്നീ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ബഹ്റൈൻ അന്താരാഷ്ട്ര സമൂഹത്തോട്, പ്രത്യേകിച്ച് ഐക്യരാഷ്ട്ര സുരക്ഷ കൗൺസിൽ അംഗങ്ങളോട് ആഹ്വാനം ചെയ്തു. ഗസ്സയിലെ സാധാരണക്കാർക്കുള്ള മാനുഷിക സഹായം കൈമാറാനുള്ള അവസ്ഥ സൃഷ്ടിക്കണം. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ദ്വിരാഷ്ട്ര പരിഹാരത്തിന് അനുസൃതമായി സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ബഹ്റൈൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.