മനാമ: ബഹ്‌റൈനെതിരെ ഇറാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും തെറ്റായ വിവരങ്ങളെയും ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭയിലെ ബഹ്‌റൈൻ സ്ഥിരം മിഷൻ. ഇറാന്‍റെ വാദങ്ങൾ തള്ളിക്കൊണ്ട് ബഹ്‌റൈൻ തങ്ങളുടെ ഒമ്പതാമത്തെ ഔദ്യോഗിക കത്ത് യു.എൻ സെക്രട്ടറി ജനറലിനും സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്‍റിനും കൈമാറി. മാർച്ച് 18ന് ഇറാൻ നൽകിയ കത്തിലെ ആരോപണങ്ങൾ തികച്ചും അന്യായവും വസ്തുതാവിരുദ്ധവുമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. മേഖലയിലെ സമാധാനം തകർക്കുന്ന നടപടികളാണ് ഇറാന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മിഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇറാന്‍റെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് മാർച്ച് 11ന് ഐക്യരാഷ്ട്രസഭ പാസാക്കിയ 2817ാം നമ്പർ പ്രമേയം ബഹ്‌റൈൻ എടുത്തുപറഞ്ഞു. ജി.സി.സി, അറബ് ലീഗ്, ഒ.ഐ.സി തുടങ്ങിയ സംഘടനകൾ സമാധാനത്തിനായി ശ്രമിക്കുമ്പോഴും ഇറാൻ പ്രകോപനം തുടരുകയാണെന്നും ബഹ്‌റൈൻ ആരോപിച്ചു. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ബഹ്‌റൈൻ നഷ്ടപരിഹാരം നൽകണമെന്ന ഇറാന്‍റെ ആവശ്യം പരിഹാസ്യമാണെന്നും, യഥാർത്ഥത്തിൽ ഇറാന്‍റെ ആക്രമണങ്ങൾ മൂലം ബഹ്‌റൈനിലെ സാധാരണക്കാർക്ക് ജീവഹാനിയും പരിക്കും സംഭവിച്ചിട്ടുണ്ടെന്നും മിഷൻ അറിയിച്ചു.
ഇറാന്‍റെ നിയമലംഘനങ്ങൾക്കെതിരെ അടിയന്തരവും നിർണ്ണായകവുമായ നടപടി സ്വീകരിക്കണമെന്ന് സെക്യൂരിറ്റി കൗൺസിലിനോട് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും കൂടുതൽ വിവരങ്ങൾ ഐക്യരാഷ്ട്രസഭയെ അറിയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.