വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ
മനാമ: കഴിഞ്ഞ ഒരു മാസത്തെ ഓൺലൈൻ പഠനകാലയളവ് കണക്കിലെടുത്ത് സർക്കാർ, സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾക്കായി പുതിയ പഠന മൂല്യനിർണയ രീതി നിലവിൽ വന്നതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ അറിയിച്ചു. ഇന്നലെ മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നത്. പഠനഭാരം കുറയ്ക്കുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗങ്ങളിലും നൈപുണ്യങ്ങളിലും മാത്രമായിരിക്കും ഈ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സാങ്കേതികമായോ അല്ലാതെയോ ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് വരെ പരീക്ഷകൾ നീട്ടിവെക്കാൻ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. വീട്ടിലിരുന്ന് പരീക്ഷ എഴുതാനുള്ള സൗകര്യവും നൽകും. സ്കൂൾ മേൽനോട്ടത്തിൽ പരീക്ഷാ പേപ്പർ വീട്ടിലെത്തിക്കുകയും പിന്നീട് തിരികെ ശേഖരിക്കുകയും ചെയ്യും. പ്രധാന വിഷയങ്ങളിലെ പാഠഭാഗങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അമിതഭാരം നൽകാതെ അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രം വിലയിരുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
മേയ് മാസത്തിലായിരിക്കും അവസാന ഘട്ട പരീക്ഷകൾ നടക്കുക. അന്നത്തെ സാഹചര്യം അനുസരിച്ച് ഇത് സ്കൂളിലോ ഓൺലൈനായോ നടത്തും. സ്വകാര്യ സ്കൂളുകളും ഇതേ പൊതുനിയമം പിന്തുടരണമെന്നും അതത് സ്കൂളുകൾ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ രക്ഷിതാക്കളെയും വിദ്യാർഥികളെയും അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ലേണിങ് പ്ലാറ്റ്‌ഫോമിലെ ഉയർന്ന പങ്കാളിത്തത്തെയും സുഗമമായ പ്രവർത്തനത്തെയും മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.