മനാമ: സുപ്രീം കൗൺസിൽ ഫോർ വിമന്റെ (എസ്.സി.ഡബ്ല്യു) 25ാം സ്ഥാപക വാർഷികവും രജതജൂബിലിയും ആഘോഷിച്ച് ബഹ്‌റൈൻ. 2001 ആഗസ്റ്റ് 22-നാണ് രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫയുടെ ദീർഘവീക്ഷണത്തോടെ എസ്.സി.ഡബ്ല്യു സ്ഥാപിതമായത്. "പരിഷ്കരണ പദ്ധതിയുടെ ഹൃദയഭാഗത്തുള്ള 25 വർഷങ്ങൾ" എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രമേയം. ശൈഖ് ഇസ ബിൻ അലി ആൽ ഖലീഫയുടെ പാരമ്പര്യം സ്മരിക്കുന്ന "ഈസ ദി ഗ്രേറ്റ് വർഷം" കൂടിയാണിത്.
നിയമസഭയിലെ സ്ത്രീ പങ്കാളിത്തം വ്യക്തമാക്കുന്നത് വലിയ പുരോഗതിയാണ്. നിലവിലെ നിയമസഭയിൽ 25 ശതമാനം സീറ്റുകളും അതായത് 40-ൽ 10 അംഗങ്ങളും വനിതകളാണെന്ന് ശൂറാ കൗൺസിലിന്റെ വനിതാ -ശിശു കാര്യ സമിതി വ്യക്തമാക്കി. രാഷ്ട്രീയവും സ്ഥാപനപരവുമായ ശാക്തീകരണത്തിന്റെ തെളിവാണിതെന്നും സമിതി വിലയിരുത്തി.
പ്രിൻസസ് സബീഖ ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ കൗൺസിൽ കൈവരിച്ച നേട്ടങ്ങളെ മുഹറഖ് ഗവർണർ സൽമാൻ ബിൻ ഇസ ബിൻ ഹിന്ദി അൽ മന്നായ് പ്രശംസിച്ചു. രാജാവിന്റെ പരിഷ്കരണ പദ്ധതിയുടെ ഏറ്റവും മികച്ച ഫലങ്ങളിലൊന്നായാണ് കൗൺസിലിന്റെ പ്രവർത്തനങ്ങളെ ശൂറാ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് വിശേഷിപ്പിച്ചത്.
വാർഷികാഘോഷം അവസാനമല്ലെന്നും, സുസ്ഥിരതയിലേക്കും മികച്ച നേതൃത്വത്തിലേക്കുമുള്ള ചുവടുവെപ്പാണെന്നും അധികൃതർ വ്യക്തമാക്കി. കുടുംബ സ്ഥിരത, സാമ്പത്തിക പങ്കാളിത്തം, തീരുമാനമെടുക്കൽ എന്നിവക്ക് മുൻഗണന നൽകുന്ന 2025-26 കാലഘട്ടത്തിലെ ബഹ്‌റൈൻ വനിതാ ഉന്നമനത്തിനായുള്ള ദേശീയ പദ്ധതിയുമായി ചേർന്നാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് പ്രിൻസസ് സബീഖയുടെ അഭിനന്ദന സന്ദേശം
മനാമ: ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ വിമന്റെ (എസ്.സി.ഡബ്ല്യു) 25-ാം വാർഷികത്തിന്റെയും രജതജൂബിലിയുടെയും ഭാഗമായി, സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റും രാജാവിന്റെ പത്നിയുമായ പ്രിൻസസ് സബീഖ ബിൻത് ഇബ്രാഹിം ആൽ ഖലീഫ, ആശംസകൾ നേർന്നുകൊണ്ട് സന്ദേശം അയച്ചു. രാഷ്ട്രത്തിന്റെ സമഗ്രമായ വികസനത്തിൽ സ്ത്രീകളെ തുല്യ പങ്കാളികളാക്കാനും സമൂഹത്തിൽ അവരുടെ പദവി ഉയർത്താനും എസ്.സി.ഡബ്ല്യു കഴിഞ്ഞ കാൽനൂറ്റാണ്ടായി നടത്തിയ പ്രവർത്തനങ്ങൾ അഭിമാനാർഹമാണെന്ന് പ്രിൻസസ് സബീഖ ചൂണ്ടിക്കാട്ടി.
ദേശീയ നയരൂപീകരണങ്ങളിലും അന്തർദേശീയ വേദികളിലും ബഹ്റൈൻ വനിതകൾ കൈവരിച്ച നേട്ടങ്ങൾ രാജാവിന്റെ ദീർഘവീക്ഷണമുള്ള പിന്തുണയുടെ ഫലമാണ്. രാജ്യത്ത് തുല്യ അവസരങ്ങളും സന്തുലിതമായ പുരോഗതിയും ഉറപ്പാക്കുന്നതിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പങ്കാളിത്തത്തെയും അവർ പ്രശംസിച്ചു. പ്രിൻസസ് സബീഖയുടെ സന്ദേശത്തിന് മറുപടിയായി, എസ്.സി.ഡബ്ല്യുവിന്റെ രജതജൂബിലിയിൽ രാജാവ് ഹമദ് ബിൻ ഇസ ആൽ ഖലീഫ സന്തോഷം പ്രകടിപ്പിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനായി എസ്.സി.ഡബ്ല്യുവിന്റെ സ്ഥാപനത്തിന് മുൻകൈയെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് രാജാവ് വ്യക്തമാക്കി. ആധുനിക ബഹ്റൈന്റെ സ്ഥാപകനായ ശൈഖ് ഇസ ബിൻ അലി ആൽ ഖലീഫയുടെ സ്മരണയ്ക്കായി 2026 "ഈസ അൽ കബീർ വർഷം" ആയി ആചരിക്കുന്ന വേളയിലാണ് ഈ സുപ്രധാന നാഴികക്കല്ല് എത്തിച്ചേർന്നിരിക്കുന്നതെന്നും രാജാവ് ഓർമിപ്പിച്ചു.
രാജ്യത്തിന്റെ നിയമവാഴ്ചയിലും സ്ഥാപനങ്ങളുടെ വളർച്ചയിലും വനിതകൾ വഹിക്കുന്ന നിർണായക പങ്ക് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.