മനാമ: മേഖലയിലെ ഇറാനിയൻ ആക്രമണങ്ങളും വെല്ലുവിളികളും നിലനിൽക്കുമ്പോഴും ബഹ്‌റൈന്റെ സമ്പദ്‌വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പ്രസ്താവിച്ചു. വാഷിംഗ്ടണിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈന്റെ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 86 ശതമാനവും ഇപ്പോൾ എണ്ണയിതര മേഖലകളിൽ നിന്നാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടത്തിൽ ബാങ്കിംഗ് മേഖലയെ സഹായിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ 7 ബില്യൺ ദിനാർ പണലഭ്യത ഉറപ്പാക്കി. വായ്പാ തിരിച്ചടവുകൾക്ക് ഇളവ് നൽകിയതും റിസർവ് നിബന്ധനകൾ കുറച്ചതും സാമ്പത്തിക മേഖലയ്ക്ക് വലിയ ആശ്വാസമായി. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെയുള്ള ആക്രമണങ്ങൾ ആഗോള തലത്തിൽ എണ്ണ, ഗ്യാസ്, അലുമിനിയം തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഇത്തരം വെല്ലുവിളികളെ നേരിടാൻ ജി.സി.സി രാജ്യങ്ങൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൂറിസം, ധനകാര്യ സേവനങ്ങൾ, സാങ്കേതിക വിദ്യ, ഊർജ്ജം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തിക്കൊണ്ട് സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മിഡിൽ ഈസ്റ്റിൽ സമാധാനവും പുരോഗതിയും കൊണ്ടുവരാൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് സൽമാൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.