ഇന്ത്യൻ നിയമ നീതിന്യായ വകുപ്പ് മന്ത്രി അർജുൻ റാം മേഘ്‌വാൾ സംസാരിക്കുന്നു
മനാമ: പുതുതായി ഉദ്ഘാടനം ചെയ്ത ബഹ്‌റൈൻ ഇന്റർനാഷനൽ കൊമേഴ്ഷ്യൽ കോടതിയുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഇന്ത്യൻ നിയമ നീതിന്യായ മന്ത്രി അർജുൻ റാം മേഘ്‌വാൾ. ഉഭയകക്ഷി ബിസിനസിലെ ഒരു പ്രധാന നാഴികക്കല്ലാണിത്, ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇത് വേഗത്തിലും ഫലപ്രദമായും തർക്കങ്ങൾ പരിഹരിക്കാൻ അവസരം നൽകും, ഇത് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാരത്തിൽ വിശ്വാസം വളർത്തുകയും വലിയ ഉത്തേജനമാവുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വളർന്നു വരുന്ന ഇന്ത്യ-ബഹ്റൈൻ വ്യാപാര-നിക്ഷേപ ബന്ധം ആഘോഷിക്കുന്നതിനായി, ‘ബഹ്‌റൈൻ-ഇന്ത്യ: വാണിജ്യ വിജയത്തിലേക്കുള്ള പാതകൾ’ വിഷയത്തിൽ റിറ്റ്‌സ്-കാൾട്ടൺ ബഹ്‌റൈനിൽ നടന്ന ഒരു സുപ്രധാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ഉദ്യോഗസ്ഥരും, നയതന്ത്രജ്ഞരും, വ്യവസായ പ്രമുഖരും പങ്കെടുത്ത ഈ പരിപാടി, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണത്തിന് ഊന്നൽ നൽകി.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാരമൂല്യം കഴിഞ്ഞ വർഷം 1.64 ബില്യൺ ഡോളറിലെത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ 2019-ലെ സന്ദർശനത്തിന് ശേഷം ബഹ്‌റൈനിലെ ഇന്ത്യൻ നിക്ഷേപം ഏകദേശം 50 ശതമാനം വർധിച്ച് നിലവിൽ 2 ബില്യൺ ഡോളറായി. ബഹ്‌റൈനിലേക്ക് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. വാണിജ്യ നിയമത്തിലും, വിശാലമായ സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങളിലും ബഹ്‌റൈനും ഇന്ത്യയും തമ്മിൽ വളരുന്ന സഹകരണത്തിന് ഈ പരിപാടി സാക്ഷ്യം വഹിച്ചു. മേഖലയിലെ അന്താരാഷ്ട്ര വാണിജ്യത്തിന്റെ കേന്ദ്രമായി ബഹ്‌റൈന്റെ സ്ഥാനം ഈ സഹകരണം ശക്തിപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.