മനാമ: ഇറാൻ്റെ ആക്രമണങ്ങൾ മൂലം രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം വേണമെന്ന് ബഹ്റൈൻ യു.എന്നിൽ ആവശ്യപ്പെട്ടു. രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയമലംഘനങ്ങളെയും കുറിച്ച് ഐക്യരാഷ്ട്രസഭയ്ക്കും സെക്യൂരിറ്റി കൗൺസിലിനും ഔദ്യോഗികമായി നൽകിയ പതിനൊന്നാമത്തെ കത്തിലാണ് ബഹ്റൈൻ ഈ ആവശ്യം വീണ്ടും ആവർത്തിച്ചത്.
ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി), ബാപ്‌കോ എനർജീസ്, അലുമിനിയം ബഹ്‌റൈൻ (അൽബ), ഫൗലാത്ത് ഹോൾഡിംഗ് തുടങ്ങിയ രാജ്യത്തെ പ്രമുഖ കമ്പനികൾക്കും, മുഹറഖ് ഗവർണറേറ്റിലെ ഊർജ്ജ നിലയങ്ങൾക്കും സിത്രയിലെ ബാപ്‌കോ റിഫൈനറിക്കും ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇറാൻ്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിച്ച പ്രമേയത്തെ ഇറാൻ അവഗണിക്കുകയാണെന്നും ബഹ്‌റൈൻ കത്തിൽ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ ആർട്ടിക്കിൾ 51 പ്രകാരം, രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ ആനുപാതികമായി തിരിച്ചടിക്കാൻ ബഹ്‌റൈന് അവകാശമുണ്ടെന്നും കത്തിൽ ആവർത്തിച്ചു. ഇരകൾക്ക് ഉടനടി നഷ്ടപരിഹാരം നൽകാൻ ഇറാനോട് ആവശ്യപ്പെട്ട മാർച്ച് 25ലെ പ്രമേയവും കത്തിൽ പരാമർശിച്ചു.
മാർച്ച് 24ന് ഉണ്ടായ മിസൈൽ ആക്രമണത്തിൽ യു.എ.ഇ സായുധ സേനയ്ക്ക് കീഴിൽ ജോലി ചെയ്തിരുന്ന മൊറോക്കൻ കരാറുകാരൻ കൊല്ലപ്പെട്ട കാര്യവും ബഹ്‌റൈൻ യുഎന്നിനെ ഓർമ്മിപ്പിച്ചു. മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇറാനെ പ്രേരിപ്പിക്കണമെന്ന് സെക്യൂരിറ്റി കൗൺസിലിനോടും ബഹ്‌റൈൻ ആവശ്യപ്പെട്ടു.
ഫെബ്രുവരി 28 മുതൽ ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ തൊടുത്തുവിട്ട 194 മിസൈലുകളും, 523 ഡ്രോണുകളും പ്രതിരോധിച്ചിട്ടുണ്ടെന്നും ബഹ്‌റൈൻ്റെ ആകാശപരിധിയിലും സമുദ്ര അതിർത്തിയിലും ജനവാസ മേഖലകളിലും ലക്ഷ്യം വെച്ചെത്തിയ ഈ ആക്രമണങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും ബഹ്റൈൻ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.