മനാമ: ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിലിന്‍റെ (യു.എൻ.എസ്.സി) റൊട്ടേറ്റിങ് പ്രസിഡന്‍റ് സ്ഥാനം ബഹ്‌റൈൻ ഔദ്യോഗികമായി ഏറ്റെടുത്തു. ഏപ്രിൽ മാസത്തേക്കാണ് ബഹ്‌റൈൻ ഈ പദവി വഹിക്കുന്നത്. 2026-2027 കാലയളവിലെ താൽക്കാലിക അംഗത്വത്തിനുശേഷം കൗൺസിലിന്‍റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത് ബഹ്‌റൈൻ നയതന്ത്രരംഗത്തെ സുപ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു. ഏപ്രിൽ മാസത്തിൽ സുരക്ഷ കൗൺസിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ തീരുമാനിക്കുന്നതിലും മുൻഗണനകൾ നിശ്ചയിക്കുന്നതിലും ബഹ്‌റൈൻ നേതൃത്വം നൽകും.
സുരക്ഷ കൗൺസിലിന്‍റെ ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ യോഗങ്ങൾക്കും ബഹ്‌റൈൻ പ്രതിനിധി അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ ഏകോപിപ്പിക്കുകയും അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും.
സുരക്ഷ കൗൺസിലിലെ 15 അംഗരാജ്യങ്ങൾക്കും ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ മാസവും മാറിമാറിയാണ് അധ്യക്ഷസ്ഥാനം ലഭിക്കുന്നത്. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും അന്താരാഷ്ട്ര നിയമങ്ങൾ സംരക്ഷിക്കുന്നതിനും ബഹ്‌റൈൻ ഈ അവസരം പ്രയോജനപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളിൽ നിർണായകമായ പ്രമേയങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ബഹ്‌റൈന്‍റെ നേതൃത്വത്തിൽ കൗൺസിൽ ചർച്ച ചെയ്തിരുന്നു. അധ്യക്ഷപദവി ലഭിക്കുന്നതോടെ ആഗോള തലത്തിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താൻ ബഹ്‌റൈന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.