മനാമ: ഭീകര സംഘടന രൂപീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് 19 പേർക്കെതിരെയുള്ള കേസിൽ ബഹ്‌റൈനിലെ ഹൈ ക്രിമിനൽ കോടതിയിൽ ആദ്യ വിചാരണ നടന്നു. ഭരണഘടനയെയും നിയമങ്ങളെയും തടസ്സപ്പെടുത്തുക, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം അട്ടിമറിക്കുക, ദേശീയ ഐക്യം തകർക്കുക, രാജ്യത്തിന്റെ ഭരണഘടനാരീതി മാറ്റാൻ ശ്രമിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംഘടന പ്രവർത്തിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന്റെ തുടർച്ചയായി ‘വിലായത്ത് അൽ ഫഖീഹ്’ എന്ന ആശയം പ്രചരിപ്പിക്കാനും ഇറാന്റെ പരമോന്നത നേതാവിനോട് പൂർണ വിധേയത്വം പുലർത്താനും സംഘടന ശ്രമിച്ചതായി ടെററിസം ക്രൈംസ് പ്രോസിക്യൂഷൻ തലവൻ അറിയിച്ചു. ആരാധനാലയങ്ങളെയും മഅ്തമുകളെയും ഇതിനായി ദുരുപയോഗം ചെയ്തു. സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാനും അട്ടിമറിക്ക് ആഹ്വാനം ചെയ്യാനും ഇവർ പദ്ധതിയിട്ടിരുന്നു.
പ്രതികളിൽ 11 പേർ കസ്റ്റഡിയിലുണ്ട്, എട്ടുപേർ ഒളിവിലാണ്. സംഘടനയുടെ പ്രവർത്തനങ്ങൾക്കായി ഇവർ പണം സമാഹരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, രാജ്യത്തിന്റെ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും ഹാനികരമാകുന്ന വിധത്തിൽ ഇറാനുമായും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായും (ഐ.ആർ.ജി.സി) ബന്ധം പുലർത്തിയതായും പ്രോസിക്യൂഷൻ ആരോപിക്കുന്നു. പ്രതികളുടെ വസതികളിൽ നടത്തിയ പരിശോധനയിൽ വൻ തുകകളും സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളുടെ സാന്നിധ്യത്തിൽ നടന്ന കോടതി നടപടികൾ, പ്രതിഭാഗം അഭിഭാഷകർക്ക് കേസ് ഫയലുകൾ പരിശോധിക്കുന്നതിനായി ജൂലൈ 12ലേക്ക് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.