മനാമ: മേഖലയിലെ ഡേറ്റാ സെന്ററുകൾ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾ നിലനിൽക്കുമ്പോഴും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ ബഹ്‌റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾ കരുത്തുറ്റ സാന്നിധ്യമാകുമെന്ന് പഠന റിപ്പോർട്ട്. യു.എസ് ആസ്ഥാനമായുള്ള റൈസ് യൂണിവേഴ്സിറ്റിയുടെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസി പുറത്തിറക്കിയ ‘ഗൾഫ് സ്റ്റേറ്റ്സ് റിട്ടെയ്ൻ അഡ്വാന്റേജ് ഇൻ ദ എ.ഐ റേസ് ഡെസ്പൈറ്റ് വാർ’ എന്ന വർക്കിംഗ് പേപ്പറിലാണ് ഈ നിരീക്ഷണങ്ങളുള്ളത്.
യുദ്ധം സൃഷ്ടിച്ച താൽക്കാലിക അനിശ്ചിതത്വങ്ങൾക്കിടയിലും, ആഗോള എ.ഐ ഭൂപടത്തിലെ പ്രധാന കേന്ദ്രമായി മാറാൻ ഗൾഫ് മേഖലയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭരണാധികാരികളുടെ ശക്തമായ പിന്തുണ, നിക്ഷേപ ശേഷി, സുസ്ഥിരമായ ഊർജ്ജലഭ്യത, തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം, ലളിതമായ നിയമവ്യവസ്ഥകൾ എന്നിവയാണ് ഗൾഫ് രാജ്യങ്ങളുടെ പ്രധാന കരുത്ത്.
നടപ്പിലാകുന്ന പക്ഷം എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും എ.ഐ സഹായകമാകും. 2030ഓടെ 50,000 ബഹ്‌റൈനികൾക്ക് എ.ഐ പരിശീലനം നൽകാനുള്ള തംകീന്റെ പദ്ധതിയും 2024 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന എ.ഐ നിയന്ത്രണ നിയമവും രാജ്യത്തിന്റെ ഈ രംഗത്തെ ഗൗരവം വ്യക്തമാക്കുന്നു. ആമസോൺ വെബ് സർവീസസ് (എ.ഡബ്ല്യു.എസ്) ബഹ്‌റൈനിൽ തുടങ്ങിയ ഹൈപ്പർ സ്കെയിൽ ക്ലൗഡ് ഡാറ്റാ സെന്റർ മേഖലയിലെ ഡിജിറ്റൽ മുൻഗണനയുടെ അടയാളമാണ്.
എന്നാൽ സമീപകാല സംഘർഷങ്ങളിൽ ഡാറ്റാ സെന്ററുകൾക്ക് നേരെ ആക്രമണമുണ്ടായത് പുതിയ വെല്ലുവിളിയാണ്. അതുകൊണ്ട് ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും ഡാറ്റാ സെന്ററുകൾ ഭൂമിക്കടിയിൽ നിർമ്മിക്കുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ മാർഗങ്ങൾ ഗൾഫ് രാജ്യങ്ങൾ പരിഗണിക്കേണ്ടി വരും.
ഗൾഫ് രാജ്യങ്ങളിലെ പരമാധികാര നിക്ഷേപ നിധികളിൽ നിന്നുള്ള വലിയ മൂലധനം ഈ മേഖലയിലെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വികസനത്തിന് വലിയ മുതൽക്കൂട്ടാകും. കൃഷി, വിനോദസഞ്ചാരം, ഉൽപ്പാദന മേഖല തുടങ്ങിയവയിൽ എ.ഐ നടപ്പിലാക്കുന്നതിലൂടെ മാനവ വിഭവശേഷിയിലെ പരിമിതികൾ മറികടക്കാൻ സാധിക്കുമെന്നും ജസ്റ്റിൻ അലക്സാണ്ടർ തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒരു ഏകീകൃത എ.ഐ നയം വേണമെന്ന ആവശ്യം ബഹ്‌റൈൻ പാർലമെന്റിലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.