ഹമദ് രാജാവും ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസിയും തമ്മിൽ മനാമയിൽ നടത്തിയ കൂടിക്കാഴ്ച. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സമീപം
മനാമ: മേഖലയിലെ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ബഹ്‌റൈനും ഈജിപ്തും സംയുക്തമായി ആവശ്യപ്പെട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസിയും തമ്മിൽ മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും നിലപാടറിയിച്ചത്. ആഗോള ഊർജ വിതരണത്തിനും വ്യാപാരത്തിനും നിർണായകമായ ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ തടയുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഇരുനേതാക്കളും പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും, ആക്രമണം ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന് ഇരുരാജ്യങ്ങളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഈജിപ്ത് മേഖലയുടെ സുരക്ഷയുടെയും സ്ഥിരതയുടെയും പ്രധാന തൂണാണെന്ന് ഹമദ് രാജാവ് പറഞ്ഞു. ബഹ്‌റൈന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി പ്രസിഡന്‍റ് അൽ സിസി നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും വിവിധ മന്ത്രിമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സന്ദർശനത്തിന് ശേഷം മടങ്ങിയ പ്രസിഡന്‍റ് അൽ സിസി, തനിക്ക് ലഭിച്ച ഉജ്ജ്വല സ്വീകരണത്തിന് നന്ദി അറിയിച്ച് ഹമദ് രാജാവിന് സന്ദേശമയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.